മുഖ്യമന്ത്രിയുടെ പര്യടനത്തിലെത്തിയ കെ.പി.സി.സി അംഗം അറസ്റ്റിൽ
തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയൻ ഇടുക്കി ജില്ലയിൽ നടത്തിയ കേരള പര്യടനത്തിൽ ക്ഷണിക്കാതെയെത്തിയ കെ.പി.സി.സി അംഗം സി.പി. മാത്യുവിനെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കി.
ഇന്നലെ രാവിലെ 11.15ന് തൊടുപുഴ മാടപ്പറമ്പ് റിസോർട്ടിലായിരുന്നു സംഭവം. ജില്ലയിലെ ക്ഷണിക്കപ്പെട്ട സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തുള്ളവർക്കും മതമേലദ്ധ്യക്ഷന്മാർക്കും മാത്രമായിരുന്നു പരിപാടിയിൽ പ്രവേശനം. ഇതിനിടെ പരിപാടി നടക്കുന്ന ഹാളിലെത്തിയ സി.പി. മാത്യുവിനോട്, ക്ഷണമില്ലാത്തവർക്ക് പങ്കെടുക്കാനാകില്ലെന്നും വേദിക്ക് പുറത്ത് പോകണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
പീരുമേട്ടിലെ തോട്ടമേഖലയിലെയും പെട്ടിമുടി ദുരന്തത്തിലകപ്പെട്ടവരുടെയും പ്രശ്‌നങ്ങൾ മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിക്കാനാണാനെത്തിയതെന്ന് ഈ സമയം മാദ്ധ്യമങ്ങളോട് മാത്യു പറഞ്ഞു. തുടർന്ന്, സർക്കാരിനെതിരെ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിച്ചതോടെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. കേസെടുത്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായിട്ടായിരുന്നു അറസ്റ്റെന്ന് തൊടുപുഴ ഡിവൈ.എസ്.പി കെ. സദൻ പറഞ്ഞു. എന്നാൽ.. ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് പരിപാടിയിൽ പ്രവേശനമെന്ന് അറിഞ്ഞിരുന്നെങ്കിൽ വരില്ലായിരുന്നുവെന്ന് സി.പി. മാത്യു പറഞ്ഞു. അതേസമയം, വാർത്ത സൃഷ്ടിക്കാനുള്ള ശ്രമമാണ് മാത്യു നടത്തിയതെന്ന് മന്ത്രി എം.എം. മണി പറഞ്ഞു.