ആറ് വയസുകാരന്റെ കൊലപാതകം; തീവ്രമതവിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുമായി മാതാവിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നു

Monday 08 February 2021 7:48 AM IST

പാലക്കാട്:ആറ് വയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ മാതാവിന്റെ പശ്ചാത്തലമന്വേഷിച്ച് പൊലീസ്. ദൈവം രക്ഷകനായി എത്തുമെന്ന യുവതിയുടെ മൊഴി കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. ഇവർക്ക് തീവ്രമതവിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുമായി ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

പ്രതി ഷാഹിദ ആറുവര്‍ഷം പുതുപ്പളളിത്തെരുവിലെ മദ്രസുത്തുല്‍ ഹുദാ ഇസ്ലാമിക് സെന്ററിലെ അദ്ധ്യാപികയായിരുന്നു. അതേസമയം യുവതിയ്ക്ക് മാനസിക വിഭ്രാന്തിയാണെന്ന വാദം പൊലീസ് തള്ളി. ആസൂത്രണത്തോടെ നടന്ന കൊലപാതകമാണെന്നും, കുഞ്ഞിനെ ബലി നൽകിയതാണെന്നും അന്വേഷണസംഘം വ്യക്തമാക്കി.

ശനിയാഴ്ച വൈകിട്ട് ഷാഹിദ ആവശ്യപ്പെട്ടപ്രകാരം പുതിയ കത്തിവാങ്ങി നല്‍കിയതായി ഭര്‍ത്താവ് സുലൈമാന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇന്നലെ പുലർച്ചെ നാല് മണിയോടെ വീട്ടിലെ കുളിമുറിയിൽ വച്ചാണ് ഷാഹിദ ആറുവയസുകാരനായ ആമിലിനെ കൊലപ്പെടുത്തിയത്.കൊല നടത്തിയ ശേഷം അവർ തന്നെ പൊലീസിനെ ഫോൺ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.