എന്നെ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ, ഉദ്യോഗാർത്ഥികളോട് എന്നും നീതി കാട്ടിയത് യു ഡി എഫ് സർക്കാർ: പിണറായിക്ക് മറുപടിയുമായി ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: സെക്രട്ടറിയേറ്റിനുമുന്നിലെ ഉദ്യോഗാർത്ഥികളുടെ സമരവേദിയിലെത്തിയതിന് തന്നെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഉമ്മൻ ചാണ്ടി രംഗത്തെത്തി. തന്നെ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ എന്നുപറഞ്ഞ ഉമ്മൻ ചാണ്ടി ഉദ്യോഗാർത്ഥികളോട് എന്നും നീതി കാട്ടിയത് യു ഡി എഫ് സർക്കാർ ആണെന്നും പറഞ്ഞു. വ്യക്തിപരമായ ആക്ഷേപത്തിന് മറുപടി പറയുന്നില്ല. പകരം റാങ്ക് ലിസ്റ്റുവരാതെ ഒറ്റ ലിസ്റ്റും യു ഡി എഫ് സർക്കാർ റദ്ദാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലത്തെ വാർത്താസമ്മേളനത്തിലാണ് ഉമ്മൻ ചാണ്ടിയെ മുഖ്യമന്ത്രി വിമർശിച്ചത്. 'സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്നവർ കഴിഞ്ഞ ദിവസം ഉമ്മൻചാണ്ടിയുടെ കാലു പിടിക്കുന്നതു കണ്ടു. യഥാർത്ഥത്തിൽ കാല് പിടിക്കാൻ നിന്നുക്കൊടുത്തയാളാണ് ഉദ്യോഗാർത്ഥികളുടെ കാലിൽ വീഴേണ്ടത്.മാപ്പു നൽകണമെന്ന് പറഞ്ഞ് മുട്ടിൽ ഇഴയേണ്ടതും മറ്റാരുമല്ല എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
'റാങ്ക് ലിസ്റ്റിലുള്ള മുഴുവൻ പേർക്കും നിയമനം കിട്ടണമെന്നും കാലാവധി കഴിഞ്ഞ ലിസ്റ്റ് പുനരുജ്ജീവിപ്പിച്ച് നിയമനം നടത്തണമെന്നും ആവശ്യപ്പെട്ട് നടക്കുന്ന സമരത്തെ പിന്തുണയ്ക്കാൻ മുൻമുഖ്യമന്ത്രി ഉൾപ്പെടെ രംഗത്തുവന്നത് ആശ്ചര്യമാണ്. പി.എസ്.സിയെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനങ്ങൾ നടക്കുന്നു എന്നാണ് പ്രചാരണം. സത്യം വിളിച്ചുപറയുന്ന കണക്കുകളാണ് ഇതിനുള്ള മറുപടി. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് 4012 റാങ്ക് ലിസ്റ്റുകൾ പി.എസ്.സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. യു.ഡി.എഫിന്റെ സമയത്ത് 3113 മാത്രം. ഈ സർക്കാർ 27,000 സ്ഥിരം തസ്തികകൾ ഉൾപ്പെടെ 44,000 തസ്തികകൾ സൃഷ്ടിച്ചു.1,57,909 നിയമന ശുപാർശകൾ നൽകി എന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ചർച്ചയ്ക്കില്ലെന്ന് നിലപാട് സർക്കാർ വ്യക്തമാക്കിയതോടെ സമരം കൂടുതൽ കടുപ്പിക്കാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം. സമരക്കാരുടെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരാവാദി മുഖ്യമന്ത്രിയായിരിക്കുമെന്നും ഉദ്യോഗാർത്ഥികൾ മുന്നറിയിപ്പും നൽകി.