തീവ്രവാദ സംഘങ്ങളെ സർക്കാർ കയറൂരി വിട്ടിരിക്കുന്നു; മലബാർ സംസ്ഥാനമെന്ന ലീഗ് ആവശ്യത്തോടുളള കോൺഗ്രസിന്റെ നിലപാടെന്തെന്ന് സുരേന്ദ്രൻ
കോഴിക്കോട്: ആലപ്പുഴയിൽ ആർ എസ് എസ് പ്രവർത്തകനെ വെട്ടിക്കൊന്ന കേസിൽ പൊലീസ് അക്രമികളെ സഹായിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എസ് ഡി പി ഐയെ സഹായിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. സംസ്ഥാനത്ത് പലയിടത്തും തീവ്രവാദ സംഘങ്ങൾ വ്യാപകമായ തോതിൽ ആയുധ പരിശീലനത്തിനായുളള ക്യാമ്പുകൾ നടത്തുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
തീവ്രവാദ സംഘങ്ങളെ സർക്കാർ കയറൂരി വിട്ടിരിക്കുകയാണ്. പത്തനംതിട്ട മുൻസിപ്പാലിറ്റിയിലും ഷൊർണൂരിലും എസ് ഡി പി ഐ-സി പി എം പരസ്‌പര ധാരണയാണ്. അവർക്ക് വളരാനുളള എല്ലാ സാഹചര്യവും ഇടതുപക്ഷം ഒരുക്കികൊടുക്കുകയാണ്. പോപ്പുലർ ഫ്രണ്ടിന്റെ ആവശ്യമായ മലബാർ സംസ്ഥാന രൂപീകരണം ഇപ്പോൾ വലിയ ചർച്ചയായി മാറിയിട്ടുണ്ട്. ആ ആവശ്യത്തെ ലീഗ് ഇപ്പോൾ പിന്തുണയ്‌ക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
മലബാർ സംസ്ഥാനം രൂപീകരിക്കണമെന്ന ലീഗ് ആവശ്യത്തോടുളള കോൺഗ്രസിന്റെ നിലപാട് എന്താണെന്ന് പറയണം. സി പി എമ്മും തങ്ങളുടെ നിലപാട് അറിയിക്കണം. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണം എന്ന് തന്നെയാണ് ബിജെപി നിലപാട്. വർഗീയ ധ്രുവീകരണത്തിലൂടെയുളള രാഷ്ട്രീയ ലക്ഷ്യമാണ് കേരളത്തിലെ ഇരുമുന്നണികൾക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സമരവും സി എ എ വിരുദ്ധസമരവും ഒരു പോലെയാകില്ല. സി എ എ വിരുദ്ധസമരം നടത്തിയത് മതഭീകരവാദികളാണെന്നും അവരുടെ കേസും സർക്കാർ പിൻവലിക്കുകയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.