ഇസ്രായേലി കപ്പലിലെ സ്ഫോടനം: പിന്നിൽ ഇറാനെന്ന് നെതന്യാഹു
മസ്കത്ത്: ഒമാൻ ഉൾക്കടലിൽ ഇസ്രായേൽ കപ്പലായ എ.വി. ഹെലിയോസ് റേയിൽ കഴിഞ്ഞയാഴ്ചയുണ്ടായ സ്ഫോടനത്തിനു പിന്നിൽ ഇറാൻ ആണെന്ന ആരോപണവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഇസ്രായേലി റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് നെതന്യാഹു ആരോപണം ഉന്നയിച്ചത്. എന്നാൽ വെള്ളിയാഴ്ച രാത്രിയാണ് കപ്പലിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിനു പിന്നിൽ തങ്ങളാണെന്ന ആരോപണം ഇറാൻ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചിട്ടുണ്ട്.
തെൽഅവീവ് ആസ്ഥാനമായുള്ള റേ ഷിപ്പിങ് ലിമിറ്റഡ് കമ്പനിയുടേതാണ് സ്ഫോടനം നടന്ന കപ്പൽ. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഇസ്രായേലി പ്രതിരോധ ഉദ്യോഗസ്ഥർ ദുബായിലേക്ക് പോയതായി ഹാരെറ്റ്സ് ദിനപത്രവും റിപ്പോർട്ട് ചെയ്തു. സംഭവത്തിന് പിന്നിൽ ഇറാനാണെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സസ് മേധാവിയും ഞായറാഴ്ച ആരോപിച്ചിരുന്നു. എന്നാൽ, ഇസ്രായേലിന്റെ ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് സഈദ് കാത്തിബ് സാദെ പറഞ്ഞു. വിശ്വാസ്യത ഒട്ടുമില്ലാത്തതാണ് ആരോപണമെന്നും വക്താവ് പറഞ്ഞു.