മണ്ഡലങ്ങളിൽ നിന്ന് അഭിപ്രായം തേടി ബി.ജെ.പി : പട്ടികയിൽ സന്ദീപ് വാര്യരും നാഗേഷും അനീഷ് കുമാറും
- സെൻ കുമാർ കൊടുങ്ങല്ലൂരിൽ ?
തൃശൂർ : ബി.ജെ.പി സ്ഥാനാർത്ഥികൾ ആരെല്ലാമാകണമെന്നത് സംബന്ധിച്ച് സംസ്ഥാന നേതൃത്വം മണ്ഡലങ്ങളിൽ നിന്നും ജില്ലയിൽ നിന്നുമുള്ള മേഖല - സംസ്ഥാന - ദേശീയ നേതാക്കളിൽ നിന്നുമുള്ള അഭിപ്രായം എഴുതിവാങ്ങി. കോർ കമ്മിറ്റി അംഗങ്ങൾക്ക് 13 മണ്ഡലങ്ങളിലും ഓരോരുത്തരുടെ പേർ നൽകാനുള്ള അവസരം നൽകിയിരുന്നു. അതിന് ശേഷമാണ് മണ്ഡലങ്ങളിൽ നിന്നുള്ള അഭിപ്രായം തേടിയത്.
സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാർ, ബി. ഗോപാലകൃഷ്ണൻ എന്നിവരുടെ പേരുകൾ വിവിധ മണ്ഡലങ്ങളിൽ പറഞ്ഞിട്ടുണ്ട്. തൃശൂരിൽ എ. നാഗേഷ്, ബി. ഗോപാലകൃഷ്ണൻ, കെ.കെ അനീഷ് കുമാർ, രവികുമാർ ഉപ്പത്ത്, സന്ദീപ് വാര്യർ, സുരേന്ദ്രൻ ഐനിക്കുന്നത്ത്, എന്നിവരുടെ പേരുകളാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് അറിയുന്നു. ഒല്ലൂരിൽ സുരേന്ദ്രൻ ഐനിക്കുന്നത്ത്, അഡ്വ. കെ.ആർ ഹരി, ബിജോയ് തോമസ് എന്നിവരുടെ പേരുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്നുള്ളവർ ആദ്യ പേരായി നൽകിയിട്ടുള്ളത് കഴിഞ്ഞ തവണ മത്സരിച്ച സന്തോഷ് ചേറാക്കുളത്തിന്റേതാണ്.
കൂടാതെ മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ടയുടെ പേരുമുണ്ട്. ഷാജുമോൻ വട്ടേക്കാട് (നാട്ടിക), അഡ്വ. ബി. ഗോപാലകൃഷ്ണൻ, ടി.പി സെൻകുമാർ (കൊടുങ്ങല്ലൂർ), ഷാജുമോൻ വട്ടേക്കാട്, അഡ്വ. സുധീർ ബേബി, സജീവൻ പള്ളത്ത് (ചാലക്കുടി), എ. നാഗേഷ് (പുതുക്കാട്), അഡ്വ. ഉല്ലാസ് ബാബു, റിഷി പൽപ്പു (വടക്കാഞ്ചേരി), ബാലകൃഷ്ണൻ (ചേലക്കര), അഡ്വ. കെ.കെ. അനീഷ്‌കുമാർ, അനീഷ് ഇയ്യാൽ (കുന്നംകുളം), അഡ്വ. ഗോപാലകൃഷ്ണൻ, പി.എസ്. അനിൽ കുമാർ (കയ്പ്പമംഗലം), എ.എൻ രാധാകൃഷ്ണൻ( മണലൂർ), അഡ്വ. നിവേദിത, അനീഷ് ഇയ്യാൽ (ഗുരുവായൂർ) എന്നിങ്ങനെയാണ് പേരുകൾ പരാമർശിച്ചിരിക്കുന്നത്.
എന്നാൽ കഴിഞ്ഞ തവണ കൊടുങ്ങല്ലൂർ, ചാലക്കുടി, കയ്പ്പമംഗലം, ഒല്ലൂർ, നാട്ടിക മണ്ഡലങ്ങൾ ബി.ഡി.ജെ.എസാണ് മത്സരിച്ചിരുന്നത്. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനം പൂർത്തിയായാൽ മാത്രമേ സ്ഥാനാർത്ഥികളെ കുറിച്ച് അന്തിമ തീരുമാനമാകൂ. ജില്ലാ കമ്മിറ്റി ഓഫീസിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, മേഖല പ്രസിഡന്റ് വി. ഉണ്ണിക്കൃഷ്ണൻ, കാശിനാഥൻ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു അഭിപ്രായസ്വരൂപണം.
സന്തോഷ് ചെറാക്കുളം ഇരിങ്ങാലക്കുടയിൽ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എൻ.ഡി.എ സ്ഥാനാർത്ഥിയായി സന്തോഷ് ചെറാക്കുളം തന്നെ മത്സരിച്ചേക്കും. ഇന്നലെ സംസ്ഥാന നേതാക്കളുടെ സാന്നിദ്ധ്യത്തിൽ മണ്ഡലത്തിൽ നിന്നുള്ള പഞ്ചായത്ത്, മുനിസിപ്പാലിറ്റി പ്രസിഡന്റുമാർ, നിയോജക മണ്ഡലം ഭാരവാഹികൾ എന്നിവരിൽ നിന്ന് തേടിയ അഭിപ്രായത്തിൽ സന്തോഷിന്റെ പേരിനാണ് മുൻതൂക്കം. ഒന്നര പതിറ്റാണ്ടിലേറെക്കാലം 91 ശാഖകളുള്ള എസ്.എൻ.ഡി.പി മുകുന്ദപുരം താലൂക്ക് യൂണിയന്റെ പ്രസിഡന്റായിരുന്ന സന്തോഷ് കഴിഞ്ഞ തവണയാണ് ആദ്യമായി എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ചത്. ബി.ജെ.പിക്ക് 2011 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും 6,669 മാത്രം വോട്ട് ഉണ്ടായിരുന്നത് സന്തോഷിലൂടെ 30,420 വോട്ടാക്കി മാറ്റാനായി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റിയിൽ മൂന്ന് അംഗങ്ങൾ ഉണ്ടായിരുന്ന ബി.ജെ.പിക്ക് എട്ടംഗങ്ങളായി. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും സാന്നിദ്ധ്യം ഉറപ്പിക്കുന്നതിലും സന്തോഷ് നിർണ്ണായക പങ്ക് വഹിച്ചു. പതിറ്റാണ്ടുകളായി ശ്രീനാരായണീയ പ്രസ്ഥാനങ്ങളിലെ സജീവ സാന്നിദ്ധ്യമായ അദ്ദേഹം ഇരിങ്ങാലക്കുടയിലെ വിവിധ സാംസ്കാരിക പ്രസ്ഥാനങ്ങളിലെ അമരക്കാരനാണ്. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ അദ്ദേഹം ഇരിങ്ങാലക്കുട കൂടൽ മാണിക്യം ക്ഷേത്രത്തിന്റെ കച്ചേരി വളപ്പ് വീണ്ടു കിട്ടുന്നതിനായുള്ള ബഹുജനപ്രക്ഷോഭം, എസ്. എൻ. ബി. എസ് സമാജത്തിന്റെ നേതൃത്വത്തിൽ ആധുനിക രീതിയിൽ നിർമ്മിക്കുന്ന ശ്മശാനത്തിനായുള്ള സമരം എന്നിവയുടെ അമരക്കാരനായിരുന്നു. രണ്ട് സമരങ്ങളും വിജയം കണ്ടു എന്നതും ശ്രദ്ധേയമാണ്.