റെയ്ഡിനെ പരിഹസിച്ച് തപ്സി, കങ്കണയ്ക്കെതിരെയും പരാമർശം
മുംബയ്: കേന്ദ്രസർക്കാരിന്റെ ആദായനികുതി വകുപ്പിന്റെ റെയ്ഡിനെ പരിഹസിച്ച് ബോളിവുഡ് താരം തപ്സി പന്നു. സംവിധായകൻ അനുരാഗ് കശ്യപിന്റെയും തപ്സിയുടെയും വീടുകളിലും ഓഫിസുകളിലുമായിരുന്നു റെയ്ഡ്. മൂന്നുദിവസം നീണ്ടുനിന്ന തെരച്ചിലിൽ മൂന്ന് കാര്യങ്ങൾ കണ്ടെത്താനായിരുന്നു ശ്രമം.1. പാരീസിൽ എന്റെ ഉടമസ്ഥതയിലുള്ളതെന്ന് ആരോപിക്കപ്പെടുന്ന ബംഗ്ലാവിന്റെ താക്കോൽ.കാരണം വേനലവധി അടുത്തല്ലോ. 2. ഞാൻ സ്വീകരിച്ചെന്ന് പറയുന്ന അഞ്ച് കോടി രൂപയുടെ കണക്ക് എന്നെ കുരുക്കാനും ഭാവിയിൽ എനിക്ക് എതിരെ പ്രയോഗിക്കാനും ഉള്ളത്. 3.ബഹുമാനപ്പെട്ട ധനമന്ത്രി പറഞ്ഞതുകൊണ്ട് മാത്രം ഞാനറിഞ്ഞ 2013ൽ നടന്നെന്ന് പറയപ്പെടുന്ന നടക്കാത്ത റെയ്ഡ്. തന്റെ പേരിൽ പാരീസിൽ ബംഗ്ലാവ് ഇല്ലെന്നും അഞ്ചുകോടി രൂപയുടെ രസീത് ഇല്ലെന്നും 2013ൽ റെയ്ഡ് നടന്നിട്ടില്ലെന്നുമാണ് പോസ്റ്റിന്റെ സാരം. കങ്കണയ്ക്കെതിരെയും പരോക്ഷമായി തപ്സി ട്വീറ്റിൽ പരാമർശിച്ചിട്ടുണ്ട്. ഇത്രവലിയ റെയ്ഡുകളൊക്കെ നേരിടേണ്ടി വന്നതിനാൽ ഇനി താൻ അത്ര വിലകുറഞ്ഞയാളല്ല എന്നാണ് തപ്സി ട്വീറ്റ് ചെയ്തത്. കങ്കണയുടെ വിലകുറഞ്ഞ കോപ്പിയാണ് തപ്‌സി എന്ന് മുമ്പ് കങ്കണയുടെ സഹോദരി രംഗോലി പരഹസിച്ചിരുന്നു. തപ്സി വിലകുറഞ്ഞ വ്യക്തിയായി തന്നെ തുടരുമെന്നും സർക്കാരിന്റെ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ടെന്നും കുറ്റസമ്മതം നടത്താൻ തയ്യാറല്ലെങ്കിൽ കോടതിയിൽ പോകണമെന്നും കങ്കണയും ട്വീറ്റ് ചെയ്തിട്ടുണ്ട്.