അരാംകോയുടെ ജിദ്ദ സംഭരണകേന്ദ്രം തകർത്തെന്ന് ഹൂതികൾ

Sunday 07 March 2021 12:33 AM IST

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ ജിദ്ദയിലെ സംഭരണ, വിതരണ കേന്ദ്രം മിസൈൽ ആക്രമണത്തിൽ തകർത്തെന്ന് അവകാശപ്പെട്ട് യെമനിലെ വിമതവിഭാഗമായ ഹൂതികൾ രംഗത്തെത്തി.

ഖുദ്സ്–2 ക്രൂസ് മിസൈലാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും ഹൂതി സൈനിക വക്താവ് യഹ്യ സരീ ട്വീറ്റ് ചെയ്തു. അരാംകോ പ്രതികരിച്ചിട്ടില്ല. 2020 നവംബറിൽ ജിദ്ദയിലെ എണ്ണ വിതരണ കേന്ദ്രം ഹൂതികൾ ആക്രമിച്ചിരുന്നു. സംഭരണശാലയ്ക്ക് കേടുണ്ടായെങ്കിലും എണ്ണവിതരണത്തെ ബാധിച്ചിരുന്നില്ല.

ദിവസങ്ങളായി സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഹൂതികളുടെ ഡ്രോൺ, മിസൈൽ ആക്രമണശ്രമങ്ങൾ തുടരുകയാണ്. ഇന്നലെ, ജിസാൻ, ഖമീസ് മുഷൈത്ത് എന്നിവിടങ്ങളിലേക്കു ഹൂതികൾ അയച്ച ഡ്രോണുകളും മിസൈലും തകർത്തതായി അറബ് സഖ്യസേന അറിയിച്ചു.