'വിനോദിനി ബാലകൃഷ്‌ണനെ വേട്ടയാടുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞില്ലല്ലോ'; സത്യസന്ധത പുലർത്തിയതിൽ പിണറായിയെ അഭിനന്ദിക്കുന്നുവെന്ന് വി മുരളീധരൻ
തിരുവനന്തപുരം: തനിക്കെതിരെ മുഖ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. വിദേശത്ത് നിന്നുളള കളളക്കടത്ത് നിരീക്ഷിക്കലാണ് വിദേശകാര്യ വകുപ്പിന്റെ ജോലിയെന്നാണ് മുഖ്യമന്ത്രി ധരിച്ചിരിക്കുന്നതെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരിഹാസം. തന്റെ വകുപ്പ് എന്താണെന്ന് മുഖ്യമന്ത്രിക്ക് അറിയില്ല. കേന്ദ്രപദവി വഹിക്കാത്തത് കൊണ്ടാവാം അറിയാത്തത്. കസ്റ്റംസ് ധനകാര്യ വകുപ്പിന്റെ കീഴിലാണ് വരുന്നതെന്നും മുരളീധരൻ ഓർമ്മപ്പെടുത്തി.
മുരളീധരൻ കേന്ദ്രമന്ത്രിയായതിന് ശേഷമാണ് നയതന്ത്രചാനൽ വഴിയുളള സ്വർണക്കടത്ത് തുടങ്ങിയതെന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ വിമർശിച്ചത്. ഹൈക്കോടതി മുമ്പാകെ കസ്റ്റംസ് കമ്മിഷണർ പ്രസ്‌താവന നൽകിയതിനെ വിമർശിച്ചതിലും മുരളീധരൻ മറുപടി നൽകി. കസ്റ്റംസ് ഏജൻസി കക്ഷിയാണെന്നും അതിൽ മുതിർന്ന ഉദ്യോഗസ്ഥൻ മറുപടി നൽകുക എന്നത് സ്വാഭാവിക നടപടി മാത്രമാണെന്നുമായിരുന്നു മുരളീധരന്റെ വിശദീകരണം.
മുഖ്യമന്ത്രിയ്‌ക്ക് വാർത്താക്കുറിപ്പ് എഴുതി നൽകിയത് സാമാന്യ വിവരം ഇല്ലാത്തയാളെന്നും മുരളീധരൻ പരിഹസിച്ചു. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത് വിവരക്കേടെന്നും അദ്ദേഹത്തെക്കൊണ്ട് വിഡ്ഢിത്തരങ്ങൾ പറയിച്ചെന്നും മുരളീധരൻ വിമർശിച്ചു.
ഇച്ഛാശക്തിയുളള ധനകാര്യ മന്ത്രിയും ധനകാര്യ വകുപ്പും കേന്ദ്രത്തിലുളളതുകൊണ്ടാണ് വിദേശ പൗരന്മാരുമായി ചേർന്ന് പിണറായി വിജയൻ നടത്തിയ കളളക്കടത്ത് കൈയോടെ പിടിച്ചത്. വിനോദിനി ബാലകൃഷ്‌ണനെ വി മുരളീധരൻ വേട്ടയാടുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞില്ലല്ലോ എന്ന ആശ്വാസമുണ്ടെന്നും അതിൽ സത്യസന്ധത പുലർത്തി എന്നതിൽ അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു.