ചങ്ങനാശേരി സീറ്റ് കേരള കോൺഗ്രസിന്,​ സിപിഐ 25 സീറ്റിലും​ കേരള കോൺഗ്രസ് എം 13 സീറ്റിലും മത്സരിക്കും,​ കണ്ണൂരിൽ സിപിഐയ്ക്ക് ഒരു സീറ്റുമില്ല

Monday 08 March 2021 11:15 PM IST

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.ഐ 25 സീറ്റിലും കേരള കോൺഗ്രസ് എം 13 സീറ്റിലും മത്സരിക്കും. ചങ്ങനാശേരി ജോസ് കെ മാണിക്ക് നല്‍കാന്‍ ഇന്ന് ചേര്‍ന്ന സി.പി.എം - കേരളാ കോണ്‍ഗ്രസ് ചര്‍ച്ചയില്‍ ധാരണയായി. സീറ്റ് വിഭജനം പൂര്‍ത്തിയായതോടെ കണ്ണൂരില്‍ സി.പി.ഐക്ക് ഒരുസീറ്റ് പോലും ലഭിച്ചില്ല. കോട്ടയത്ത് വൈക്കം മണ്ഡലത്തിൽ മാത്രമാണ് സി.പി.ഐ മത്സരിക്കുന്നത്. അതേസമയം മലപ്പുറത്തെ സീറ്റുകൾ സിപിഐ വിട്ടുനൽകില്ല.

വര്‍ഷങ്ങളായി കാഞ്ഞിരപ്പള്ളി സീറ്റ് സി.പി.ഐ മത്സരിക്കുന്നതായിരുന്നു. എന്നാല്‍ കേരളാ കോണ്‍ഗ്രസ് എല്‍.ഡി.എഫില്‍ എത്തിയതോടെ കാഞ്ഞിരപ്പള്ളി അവര്‍ക്ക് നല്‍കുകയായിരുന്നു. പകരം ചങ്ങനാശേരി വേണമെന്നതായിരുന്നു സി.പി.ഐയുടെ ആവശ്യം. ഇത് അംഗീകരിക്കാന്‍ കേരളാ കോണ്‍ഗ്രസ് തയ്യാറായില്ല. കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത് 13 സീറ്റുകളായിരുന്നു. കണ്ണൂരില്‍ സി.പി.ഐ മത്സരിക്കുന്ന ഇരിക്കൂറും നല്‍കിയതോടെ കേരളാ കോണ്‍ഗ്രസിന് 13 സീറ്റുകള്‍ ലഭിച്ചു. സി.പി.എം 85 സീറ്റുകളിലും ജെ.ഡി.എസ് നാല്, എല്‍.ജെ.ഡി 3, എന്‍.സി.പി 3, ഐ.എന്‍.എല്‍ 3 സീറ്റുകളിലും മത്സരിക്കും. ബുധനാഴ്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.