വലിയതമ്പുരാന്റെ നിഴലായിരുന്ന ആളെ എങ്ങനെയാണ് പറഞ്ഞയക്കുക,​ പ്രായമേറെ ആയിട്ടും തിരുവിതാകൂർ രാജവംശത്തിന് പ്രിയങ്കരനായ സ്വാമി മാമൻ

Wednesday 10 March 2021 3:18 PM IST

തിരുവിതാംകൂർ രാജവംശത്തിന് എന്നും പ്രയങ്കരനാണ് സ്വാമി മാമാൻ എന്ന രാമനാഥ അയ്യർ. ശ്രീ പദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ ജീവനക്കാരിൽ ഏറ്റവും പ്രായം ചെന്ന വ്യക്തിയാണ് അകത്തെ വിചാരിപ്പ് (സീനിയർ) ആയ രാമനാഥ അയ്യർ. ചിത്തിര തിരുനാളിന്റെ കാലം മുതൽ തുടർന്നുവരുന്ന സേവനം. വർഷങ്ങളോളം ചിത്തിര തിരുനാൾ മഹാരാജാവിന്റെ നിഴലായിരുന്നു രാമനാഥ അയ്യർ. മഹാരാജാവ് ക്ഷേത്ര ദർശനത്തിനെത്തുമ്പോഴും, ആറാട്ടിന് എഴുന്നള്ളുമ്പോഴും ഉടവാളും, കഠാരയും സൂക്ഷിക്കുന്നത് ഇദ്ദേഹമാണ്.

ഒരിക്കൽ ആറ്റിങ്ങലിലെ ഒരു മണ്ഡപം ഉദ്‌ഘാടനത്തിന് തയ്യാറെടുപ്പുകൾ വിലയിരുത്താൻ രാമനാഥ അയ്യരെയാണ് തമ്പുരാൻ ചുമതലപ്പെടുത്തിയത്. മണ്ഡപം നോക്കി വന്ന അയ്യർ, ഹൃദയസംബന്ധമായ അസുഖമുള്ളതിനാൽ തമ്പുരാന് അതിൽ കയറാൻ കഴിയില്ലെന്ന് അറിയിച്ചു. തുടർന്ന് ഉദ്‌ഘാടന വേളയിൽ മണ്ഡപത്തിൽ കയറണമെന്ന ആഗ്രഹം പ്രകടിപ്പിച്ച ചിത്തിര തിരുനാളിനെ കൈ പിടിച്ച് കയറ്റുകയും ചെയ‌്തു.

അമ്പത് വർഷത്തിലധികമായി പദ്‌മനാഭസ്വാമിയ്‌ക്ക് സ്വാമി മാമാൻ സേവനം അനുഷ്‌ഠിക്കുന്നു. കൊട്ടാരത്തിൽ ഏതുവിശേഷം ഉണ്ടായാലും അദ്ദേഹത്തിനും കുടുംബത്തിനും ക്ഷണമുണ്ടാകും.