ഒരു ഫോട്ടോയിൽ പല വോട്ടുകൾ! 24 മണിക്കൂർ സമയം തന്നാൽ വോട്ടർപട്ടികയിലെ വ്യാജന്മാരെ കണ്ടെത്തിത്തരാം; ടിക്കാറാം മീണയെ വെല്ലുവിളിച്ച് ഐടി വിദഗ്ദ്ധൻ
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരട്ട വോട്ടിനെച്ചൊല്ലെ മുന്നണികൾ പോരടിക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സംസ്ഥാനത്ത് നാല് ലക്ഷത്തിലധികം ഇരട്ട വോട്ടുകളോ കള്ളവോട്ടുകളോ ഉണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയത്.
എന്നാൽ ഇരട്ട വോട്ട് തടയാൻ പെട്ടെന്ന് സാധിക്കില്ലെന്നായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ടിക്കാറാം മീണ പറഞ്ഞത്. ഈ സാഹചര്യത്തിൽ ഐടി വിദഗ്ദ്ധനായ റസൽ റഹീമിന്റെ ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. ഇരട്ടവോട്ട് കണ്ടുപിടിച്ചുതരാമെന്ന് ടിക്കാറാം മീണയെ വെല്ലുവിളിച്ചുകൊണ്ടുള്ളതാണ് കുറിപ്പ്.
വോട്ടർമാരുടെ വിവരങ്ങൾ തന്നാൽ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ വ്യാജന്മാരെ കണ്ടെത്തത്തരാമെന്നാണ് അദ്ദേഹം കുറിപ്പിൽ പറയുന്നത്. മലേഷ്യയിലെ സ്വകാര്യ കമ്പനിയിലെ ഐടി ഉദ്യോഗസ്ഥനാണ് റസൽ.
ഒരു ഫോട്ടോയിലെ പലവിധ ഐഡികൾ കണ്ടുപിടിക്കാൻ പ്രയാസമാണെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല.അതും നൂതന വിദ്യയുടെ ഇക്കാലത്ത്.ബൂത്ത് ലെവലിലുള്ള ഓഫീസർമാർക്ക് വ്യാജ ഐഡികൾ കണ്ടെത്താൻ എളുപ്പമായിരിക്കും. വ്യത്യസ്ത ജില്ലകളിലാണെങ്കിൽ ബൂത്ത് ഓഫീസർക്കോ പോളിംഗ് ഓഫീസർക്കോ കണ്ടെത്താൻ കഴിഞ്ഞെന്നുവരില്ല.ഇക്കാര്യമായിരിക്കാം മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ സൂചിപ്പിച്ചത്.
ഫോട്ടോ കംപാരിസൺ പോലുള്ള സോഫ്റ്റുവെയറുകൾ ഉപയോഗിച്ച് ഒരേ മുഖവും വിവിധ വിലാസവുമുള്ള വ്യാജന്മാരെ ഈസിയായി കണ്ടെത്താം. വെറും എഴുപത് ഡോളർ മാത്രം ചിലവാക്കി ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകൾ വാങ്ങിക്കാവുന്നതാണെന്ന് റസൽ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.