യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വീടിന് നേരെ ആക്രമണം
Thursday 01 April 2021 12:00 AM IST
സി.പി.എം പ്രവർത്തകൻ പിടിയിൽ
കായംകുളം : കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി അരിതാ ബാബുവിന്റെ വീടിന് നേരെ ആക്രമണം.സംഭവത്തിൽ ബാനർജി സലിം എന്ന സി.പി.എം പ്രവർത്തകനെ കായംകുളം സി.ഐ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് ആറു മണിയോടെ രമ്യ ഹരിദാസ് എം.പി പങ്കെടുത്ത തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ 'അരിതാരവം" കായംകുളം എൽമെക്സ് ഗ്രൗണ്ടിൽ നടക്കുന്നതിനിടെയാണ് പുതുപ്പള്ളിയിലെ അരിതയുടെ വീട്ടിൽ ആക്രമണം നടന്നത്.
വീടിന്റെ ജനൽ ഗ്ളാസുകൾ പൊട്ടിയ നിലയിലാണ്. സമ്മേളനം നടക്കുമ്പോൾ ബാനർജി സലിമിനന്റെ ഫേസ് ബുക്ക് പേജിൽ നിന്ന് വീടിന്റെ ഒരു ലൈവ് വന്നതായും ഉടനെ വീട്ടിലെത്തിയപ്പോൾ ജനൽ ചില്ലുകൾ തകർന്നിരിക്കുന്നതാണ് കണ്ടതെന്നും അരിതയുടെ സഹോദരൻ അരുൺ പറഞ്ഞു.
യു.ഡി.എഫ് മുന്നേറ്റത്തെ ഭയന്ന രാഷ്ടീയ പ്രതിയോഗികളാണ് ആക്രമണത്തിന് പിന്നിലെന്ന് അരിത ആരോപിച്ചു.