ഫോൺ സംഭാഷണം: ആന്ധ്ര മുൻ ജഡ്ജിയെ കുറ്റവിമുക്തനാക്കി

Tuesday 13 April 2021 12:18 AM IST

ന്യൂഡൽഹി: മജിസ്‌ട്രേട്ടുമായുള്ള ഫോൺ സംഭാഷണത്തിന്റെ പേരിലുള്ള അന്വേഷണത്തിനെതിരെ ആന്ധ്രപ്രദേശ് ഹൈക്കോടതി മുൻ ജഡ്ജി വി. ഈശ്വരയ്യ സമർപ്പിച്ച ഹർജിയിൽ ഈശ്വരയ്യയ്ക്ക് അനുകൂല വിധി.ഈശ്വരയ്യയ്ക്കെതിരെ അന്വേഷണം ആവശ്യമില്ലെന്നും അഥവാ അന്വേഷണം വേണമെന്ന് ഹൈക്കോടതിയ്ക്ക് തോന്നിയാൽ അത് മുൻ ജഡ്ജിയുടെ വാദം കേട്ടതിന് ശേഷം മാത്രമാകണമെന്നും ജസ്റ്റിസുമായ അശോക് ഭൂഷൺ,​ആർ.സുഭാഷ് റെഡ്ഡി എന്നിവരുൾപ്പെട്ട ബെഞ്ച് വിധിച്ചു.

ജസ്റ്റിസ് ഈശ്വരയ്യയും സസ്‌പെൻഡ് ചെയ്യപ്പെട്ട ജില്ലാ മുൻസിഫ് മജിസ്‌ട്രേറ്റ് എസ്. രാമകൃഷ്ണനും തമ്മിൽ സുപ്രീംകോടതി ജസ്റ്രിസ് എൻ.വി. രമണ ബിനാമി ഭൂമിയിടപാട് വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ഫോൺ സംഭാഷണത്തെക്കുറിച്ചാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. സുപ്രീം കോടതിയിലെ ഒരു സിറ്റിംഗ് ജഡ്ജിയെക്കുറിച്ചുള്ള ചില ആരോപണങ്ങളെക്കുറിച്ച് കൂടുതലെന്തെങ്കിലും അറിയാമോയെന്നു മാത്രമാണ് മുൻസിഫ് – മജിസ്‌ട്രേട്ട് എസ്. രാമകൃഷ്ണയോടു താൻ ചോദിച്ചതെന്നാണ് ജസ്റ്റിസ് ഈശ്വരയ്യ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാംഗ്മൂലത്തിൽ പറഞ്ഞത്. തനിക്ക് നോട്ടീസ് പോലുമയക്കാതെയാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് അഡ്വ. പ്രശാന്ത് ഭൂഷൺ വഴി ഫയൽചെയ്ത ഹർജിയിൽ ജസ്റ്റിസ് ഈശ്വരയ്യ വ്യക്തമാക്കിയിരുന്നു.