തുല്യ പങ്കാളിയായ മുഖ്യമന്ത്രിയും രാജി വയ്ക്കണം :ചെന്നിത്തല
തിരുവനന്തപുരം: കെ.ടി. ജലീലിന്റെ ബന്ധു നിയമനക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും തുല്യ പങ്കാളിത്തമുള്ളതിനാൽ ധാർമ്മികതയുടെ ലവലേശമെങ്കിലുമുണ്ടെങ്കിൽ അദ്ദേഹവും രാജിവയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയെ കുരുക്കിൽ നിന്ന് രക്ഷപ്പെടുത്താൻ എ.ജിയിൽനിന്ന് നിയമോപദേശം എഴുതിവാങ്ങി, റിട്ടുമായി ഹൈക്കോടതിയിൽ പോകാനുള്ള സർക്കാരിന്റെ നീക്കം അപഹാസ്യമാണ്. ഒരുവശത്ത് ധാർമ്മികത പ്രസംഗിക്കുകയും, മറുവശത്ത് ധാർമ്മികതയെ തകിടം മറിക്കാൻ നീക്കം നടത്തുകയുമാണ് സർക്കാർ. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജരായി കെ.ടി. ജലീലിന്റെ ഉറ്റബന്ധു കെ.ടി. അദീബിനെ നിയമിക്കുന്നതിന് വിദ്യാഭ്യാസ യോഗ്യതയിൽ ഇളവ് വരുത്തുന്നതിനുള്ള ഫയലിൽ മന്ത്രിസഭയെ മറികടന്ന് ഒപ്പിട്ടത് മുഖ്യമന്ത്രിയാണ്. 2013ൽ യു.ഡി.എഫിന്റെ ഭരണകാലത്ത് ധനകാര്യവകുപ്പിന്റെ ഉപദേശപ്രകാരം മന്ത്രിസഭയാണ് കോർപ്പറേഷനിലെ ഉദ്യോഗസ്ഥർക്കുള്ള യോഗ്യത നിശ്ചയിച്ചത്. അതിൽ മാറ്റം വരുത്തണമെങ്കിൽ മന്ത്രിസഭയിൽ വയ്ക്കണമെന്ന സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയുടെ നിർദ്ദേശം മറികടന്നാണ് ഫയൽ കെ.ടി. ജലീൽ മുഖ്യമന്ത്രിയുടെ മുന്നിലെത്തിച്ച് ഒപ്പിടുവിച്ചത്. കെ.ടി. ജലീലും മുഖ്യമന്ത്രിയും തമ്മിൽ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമാണ്. മുഖ്യമന്ത്രിക്കും ഈ വഴിവിട്ട നിയമനത്തിൽ ഉത്തരവാദിത്വമുള്ളതിനാൽ കെ.ടി. ജലീൽ മാത്രം രാജി വച്ചതുകൊണ്ടായില്ല. കൂട്ടുപ്രതിയായ മുഖ്യമന്ത്രി രാജി വയ്ക്കുന്നതിന് പകരം അദ്ദേഹത്തെ രക്ഷിക്കാൻ സർക്കാർ പൊതുപണം ധൂർത്തടിച്ച് കോടതിയിൽ പോകുന്നത് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു.