മുഖ്യമന്ത്രിയുടെ വീഴ്ച മറയ്ക്കാനുള്ള അടവ്: കെ. സുരേന്ദ്രൻ
കോഴിക്കോട്: കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുകയും രോഗവ്യാപനം തടയുന്നതിൽ പരാജയപ്പെടുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്റെ വീഴ്ച മറയ്ക്കാൻ സി.പി.എം കേന്ദ്രമന്ത്രി വി.മുരളീധരനെ ആക്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു.
ജനങ്ങൾക്ക് മാതൃകയാവേണ്ട മുഖ്യമന്ത്രി എല്ലാ മാനദണ്ഡങ്ങളും തെറ്റിച്ച് നീങ്ങിയതിനെ ചോദ്യം ചെയ്തതിനാണ് ഈ ആക്രമണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കേരളം ലോക റെക്കാഡിലെത്തി നിൽക്കുമ്പോൾ വിഷയം വഴിമാറ്റാനാണ് സർക്കാരിന്റെ ശ്രമം. കൊവിഡ് വ്യാപനത്തിൽ രാജ്യത്ത് രണ്ടാംസ്ഥാനത്താണ് കേരളം.
വി.മുരളീധരനെ വളഞ്ഞിട്ട് ആക്രമിക്കാമെന്നത് സി.പി.എമ്മിന്റെ വ്യാമോഹം മാത്രമാണ്. സി.പി.എമ്മിന്റെ പ്രതാപകാലത്ത് അവരുടെ പാർട്ടികോട്ടയിൽ ദേശീയപ്രസ്ഥാനത്തിന്റെ പതാക പാറിച്ച നേതാവാണ് മുരളീധരൻ. മേയ് രണ്ട് കഴിഞ്ഞാൽ ഇന്ത്യാ ഭൂപടത്തിൽ നിന്നു തന്നെ പുറന്തള്ളപ്പെടുന്ന സി.പി.എമ്മിന്റെ ഭീഷണി വെറും ഓലപ്പാമ്പാണെന്നും സുരേന്ദ്രൻ പറഞ്ഞു.