കൊല്ലത്തെ ദൃശ്യം മോഡൽ കൊലപാതകം; പരിശോധിച്ചപ്പോൾ കിട്ടിയത് എല്ലിൻ കഷ്‌ണവും ഒരു ചാക്കും
കൊല്ലം: അഞ്ചൽ ഏരൂരിനടുത്ത് ദൃശ്യം സിനിമയുടെ മോഡലിൽ കൊലപാതകം നടന്നെന്ന് കണ്ടെത്തിയ പ്രദേശത്ത് പൊലീസ് തെളിവെടുപ്പ് തുടരുന്നു. സംഭവ സ്ഥലത്ത് കുഴിയെടുത്ത് പരിശോധിച്ചപ്പോൾ എല്ലിൻ കഷ്‌ണവും ഒരു ചാക്കും കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കൂടുതൽ മൃതദേഹാവശിഷ്‌ടങ്ങൾക്കായി സ്ഥലത്ത് പരിശോധന തുടരുകയാണ്.
ഫോറൻസിക് വിദഗ്ദ്ധരുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന. പ്രതികളായ സജിനെയും അമ്മയെയും രാവിലെ പത്ത് മണിയോടെ പൊലീസ് തെളിവെടുപ്പിന് എത്തിച്ചിരുന്നു. നിരവധിപ്പേർ കുഴിയെടുത്ത് മൃതദേഹം പുറത്തെടുക്കുന്നത് കാണാൻ സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്.
ഷാജിയും സഹോദരനായ സജിനും തമ്മിൽ ഉണ്ടായ വാക്കുതർക്കത്തിനിടെ സജിൻ ഷാജിയെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് മൊഴി. ഇതേ തുടർന്ന് ഷാജിയുടെ മൃതദേഹം വീട്ടിലെ പറമ്പിൽ കിണറിനോട് ചേർന്ന് കുഴിച്ചിടുകയായിരുന്നു. ഷാജിയെ കാണാനില്ലെന്നാണ് കുടുംബം നാട്ടുകാരോടെല്ലാം പറഞ്ഞിരുന്നത്.
എന്നാൽ ഷാജിയെ ആസൂത്രിതമായി കൊന്നതല്ലെന്നാണ് സജിൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
ഭാര്യയെയും അമ്മയയെയും ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ പറ്റിയ കൈയബദ്ധം മാത്രമായിരുന്നു ഇത്. സ്ത്രീകളെ ആക്രമിക്കുന്നതിൽ നിന്ന് ഷാജിയെ പിന്തിരിപ്പിക്കുക മാത്രമായിരുന്നു മർദ്ദന ലക്ഷ്യമെന്നും കസ്റ്റഡിയിലുളള സജിൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മരിച്ച ഷാജി വീട്ടിൽ സ്ഥിരം പ്രശ്‌നമുണ്ടാക്കാറുണ്ടായിരുന്നെന്നും സജിൻ പൊലീസിനോട് പറഞ്ഞു.