ഓക്സിജൻ കിട്ടാതെ ഡൽഹി ആശുപത്രിയിൽ 12 മരണം
ന്യൂഡൽഹി: ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ വീണ്ടും കൊവിഡ് രോഗികളുടെ കൂട്ട മരണം. നഗരത്തിലെ ബത്ര ആശുപത്രിയിൽ അവിടത്തെ ഡോക്ടർ അടക്കം പന്ത്രണ്ടുപേരാണ് മരിച്ചത്. ഗാസ്ട്രോഎൻറോളജി വിഭാഗം മേധാവിയായിരുന്നു മരിച്ച ആർ.കെ. ഹിംതാനി. ആശുപത്രി അധികൃതർ ഡൽഹി ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.
ഓക്സിജൻ അടിയന്തരമായി ലഭ്യമാക്കണമെന്ന് സർക്കാരിനോട് രാവിലെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഓക്‌സിജൻ തീർന്നു. 1.35ന് അത് ലഭ്യമാക്കിയപ്പോഴേക്കും എട്ടുപേരുടെ ജീവൻ പൊലിഞ്ഞിരുന്നു. ആശുപത്രിയിലെ 307 കൊവിഡ് രോഗികളിൽ 230 പേരും ഓക്‌സിജൻ പിന്തുണ ആവശ്യമുള്ളവരാണ്. കഴിഞ്ഞ ആഴ്ചയും
ഈ ആശുപത്രിയിൽ ഓക്സിജൻ പ്രതിസന്ധി ഉണ്ടായെങ്കിലും രോഗികൾക്ക് ജീവാപായം സംഭവിക്കുംമുമ്പ് ലഭ്യമാക്കിയിരുന്നു.
കഴിഞ്ഞയാഴ്ച ഡൽഹി ജയ്‌പുർ ഗോൾഡൻ ആശുപത്രിയിൽ 25 രോഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചിരുന്നു.