എൻ.ആർ കോൺഗ്രസ് തണലേകി പുതുച്ചേരിയിൽ താമര വിരിഞ്ഞു

Monday 03 May 2021 3:59 AM IST


പുതുച്ചേരി: ദക്ഷിണേന്ത്യയിൽ കോൺഗ്രസ് ഭരിച്ചിരുന്ന ഏക പ്രദേശമായ പുതുച്ചേരി അവർക്ക് നഷ്ടമായി. എൻ.ആർ കോൺഗ്രസിന്റെ ബലത്തിൽ എൻ.ഡി.എയുടെ അക്കൗണ്ടിലേക്ക് പുതുച്ചേരി എഴുതിച്ചേർക്കപ്പെട്ടു. മുമ്പ് മത്സരിച്ചപ്പോഴൊക്കെ കെട്ടി വച്ച പണം നഷ്ടപ്പെട്ടിരുന്ന ബി.ജെ.പി ഇത്തവണ മൂന്ന് സീറ്റിൽ വിജയിച്ചു. ഒരു സീറ്റിൽ വ്യക്തമായ ലീ‌ഡ് നിലനിറുത്തുകയും ചെയ്യുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ എൻ.ഡി.എയ്ക്ക് 30ൽ കേവല ഭൂരിപക്ഷമായ 15 സീറ്റ് ലഭിച്ചിട്ടുണ്ട്.

കോൺഗ്രസ് മന്ത്രിയായിരിക്കെ രാജിവച്ച് ബി.ജെ.പിയിൽ ചേർന്ന എ.നമശിവായം മണ്ണാടിപേട്ട് മണ്ഡലത്തിൽ നിന്നും വിജയിച്ചു. എൻ.ആർ.കോൺഗ്രസ് സഥാപകൻ എൻ.രംഗസ്വാമിയുടെ ജനപ്രീതിയാണ് എൻ.ഡി.എയ്ക്ക് ഗുണം ചെയ്തത്. കോൺഗ്രസിൽ നിന്നും എം.എൽ.എമാരുൾപ്പെടെ നേരത്തെ ബി.ജെ.പിയിലെത്തിയിരുന്നു.

എൻ.ഡി.എ സഖ്യത്തിൽ 16 സീറ്റിലാണ് എൻ.ആർ കോൺഗ്രസ് മത്സരിച്ചത്. 10 സീറ്റിൽ വിജയിച്ചു. ഒമ്പത് സീറ്റിലാണ് ബി.ജെ.പി.മത്സരിച്ചത്. നാലുസീറ്റിൽ മത്സരിച്ച അണ്ണാ ഡി.എം.കെയ്ക്ക് ഒരു സീറ്റാണ് 25 സീറ്റുകളുടെ ഫലം വന്നപ്പോൾ ലഭിച്ചത്.

2001 മുതൽ 2008 വരെ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന എൻ.ആർ. രംഗസ്വാമി 2011 ഫെബ്രുവരിയിലാണ് കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ചത്.

Advertisement
Advertisement