സ്വത്ത് തർക്കം: ചാണക മതിൽ നിർമ്മിച്ച് ഫാം ഉടമ
വാഷിംഗ്ടൺ: അമേരിക്കയിലെ മിഷിഗണിൽ നടന്ന സ്വത്ത് തർക്കത്തിനൊടുവിൽ ചാണക മതിൽ നിർമ്മിച്ച് ഫാം ഉടമ.
അയൽവാസിയുമായുള്ള സ്വത്ത് തർക്കത്തിന്റെ ഭാഗമായി ഫാം ഉടമ 250 അടി നീളത്തിൽ ചാണക മതിൽ നിർമിച്ചിരിക്കുകയാണ്. 2020 മുതൽ താൻ ദുർഗന്ധം ശ്വസിച്ചാണ് ജീവിക്കുന്നതെന്ന് അയൽവാസിയായ വെയ്ൻ ലംബാർത്ത് പറഞ്ഞു.
ലംബാർത്തിന്റെ മുത്തച്ഛൻ 100 വർഷം മുമ്പാണ് ഇവിടെ ഫാം നിർമ്മിക്കുന്നത്. പിന്നീട് സ്വത്ത് വിഭജിച്ചതോടെ അതിർത്തി തർക്കമുടലെടുത്തു.
സാധാരണയായി അവർ വയലിൽ ചാണകം തളിക്കാറാണ് പതിവ്. ഇപ്പോൾ ഒരു വേലി തന്നെ നിർമിച്ചിരിക്കുകയാണ്. ഇതിൽ നിന്ന് വരുന്ന ദുർഗന്ധം ലംബാർത്തിനും അദ്ദേഹത്തിന്റെ വാടകക്കാരായ ജെയ്ഡിൻ ഷ്വാർസലിനും കോയിൻ ഗാട്ടോയ്ക്കും ശല്യമായി മാറിയിരിക്കുകയാണ്. ഫാമിലെ പശുക്കളുടെ ചാണകമാണ് വേലി കെട്ടാൻ ഉപയോഗിച്ചിരിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.
എന്നാൽ, ഇത് ചാണക മതിലല്ല, കമ്പോസ്റ്റ് വേലിയാണെന്നാണ് അയൽക്കാരന്റെ വാദം. മതിൽ കർഷകന്റെ ഭാഗത്തായതിനാൽ പ്രാദേശിക അധികാരികളും നിസഹായരാണ്