തന്റെയും ചേട്ടന്റെയും അസുഖത്തെ പരിഹസിച്ചു, മാതാപിതാക്കളെ തലയ്ക്കടിച്ചുകൊന്ന മകൻ അറസ്റ്റിൽ

Sunday 09 May 2021 9:30 AM IST

ബംഗളൂരു: ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മകൻ പിടിയിൽ. പീനിയയിൽ ഹനുമന്തരായ്യ(41), ഭാര്യ ഹൊന്നമ്മ(34) എന്നിവരെ കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കരിയോബന്നഹള്ളി ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിലെ സുരക്ഷജീവനക്കാരനാണ് ഹനുമന്തരായ്യ. ഭാര്യ ഹൊന്നമ്മ ശുചീകരണ തൊഴിലാളിയാണ്.

അന്വേഷണത്തിൽ ദമ്പതികളുടെ ഇളയമകനാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഉറങ്ങിക്കിടന്ന പിതാവിനെയും മാതാവിനെയും കൊല്ലുകയായിരുന്നെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. തനിക്കും പതിനഞ്ച് കാരനായ ചേട്ടനും ത്വക്ക് രോഗം ഉണ്ടായിരുന്നു.ഇതിൽ അച്ഛൻ മിക്കപ്പോഴും പരിഹസിക്കുമായിരുന്നു. ഇതിന്റെ ദേഷ്യത്തിനാണ് കൊലപ്പെടുത്തിയതെന്ന് പതിനാലുകാരൻ പറഞ്ഞു.

രണ്ട് ആൺമക്കളും വിവാഹം കഴിഞ്ഞ ഒരു പെൺകുട്ടിയുമാണ് ദമ്പതികൾക്കുള്ളത്. ഓഫിസിന് സമീപത്തെ താൽക്കാലിക ഷെഡ്ഡിലാണ് ഇവർ താമസിച്ചിരുന്നത്. ഓഫിസിൽ കിടന്നുറങ്ങി രാവിലെ ഭക്ഷണം പാകം ചെയ്യാനാണ് താമസസ്ഥലത്തെത്തുക. എന്നാൽ വ്യാഴാഴ്ച ഭക്ഷണം പാകം ചെയ്യാൻ എത്താത്തതിനെ തുടർന്ന് മൂത്ത മകൻ ഇവരെ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.