സ്ത്രീകളുടെ ഫോട്ടോകളും നമ്പറുകളും അശ്ലീല ഗ്രൂപ്പുകളിൽ, ബി-ടെക് വിദ്യാർത്ഥികൾ പിടിയിൽ
തൃശൂർ :സമൂഹ മാദ്ധ്യമങ്ങളിലൂടെ സ്ത്രീകളെ പരിചയപ്പെട്ട് ലൈംഗികതക്ക് ക്ഷണിക്കുകയും അവരുടെ ഫോട്ടോകളും ഫോൺ നമ്പറുകളും പലർക്കും അയച്ചു നൽകുകയും അശ്ലീല ഗ്രൂപ്പുകളിൽ പങ്കു വയ്ക്കുകയും ചെയ്ത ബി-ടെക് വിദ്യാർത്ഥി അറസ്റ്റിൽ. നെടുപുഴ സൈന്തമഠം വീട്ടിൽ ശ്രീഹരി (20) ആണ് തൃശൂർ സിറ്റി സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്. പൊന്നൂക്കര സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ഇവരുടെ ഫോൺ നമ്പർ ശേഖരിച്ച് അവർക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് പകരം അവരോട് ലൈംഗികാഭ്യർത്ഥന നടത്തുകയായിരുന്നു. ഇത് നിരസിച്ചതോടെ ഇവരുടെ ഫോട്ടോയും, ഫോൺ നമ്പറും പലർക്കും അയച്ചുകൊടുക്കുകയായിരുന്നു. തുടർന്ന് യുവതി പരാതിയുമായി സൈബർ പൊലീസ് സ്റ്റേഷനിലെത്തി.
പ്രതി ഫേസ് ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകളുടെ ഫോൺ നമ്പരുകൾ സമൂഹമാദ്ധ്യമങ്ങൾ വഴി ശേഖരിച്ച് അവരുമായി പരിചയപ്പെട്ട് ചാറ്റുകൾ ചെയ്ത് പരിചയം ദൃഢമാക്കും. ശേഷം സ്ത്രീകളുടെ അശ്ലീല വീഡിയോകൾ അയച്ചുകൊടുക്കുന്നതിന് നിർബന്ധിച്ചും സ്ത്രീകളെ വീഡിയോകോൾ ചെയ്ത് നഗ്നവീഡിയോകൾ സ്ക്രീൻ റെക്കോഡ് ചെയ്യും.
പണം അയച്ചുകൊടുക്കാമെന്ന് പറഞ്ഞ് പല സ്ത്രീകളെയും വീഡിയോകോൾ ചെയ്തതായും കണ്ടെത്തി. വിദ്യാർത്ഥിയുടെ ഫോൺ പരിശോധിച്ചതിൽ ഇത്തരത്തിലുള്ള 42 ഒാളം സ്ത്രീകളുടെ ഫോൺ നമ്പറുകൾ വിവിധ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തതായും കണ്ടെത്തി. ഇത്തരത്തിൽ സ്ത്രീകളുടെ നമ്പറുകൾ ഷെയർ ചെയ്യുന്നതിന് വിവിധ വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ നിലവിലുള്ളതായി പൊലീസ് കണ്ടെത്തി.
ചതിയിൽ അകപ്പെട്ട മറ്റ് സ്ത്രീകളെ കണ്ടെത്തുന്നതിനും ഇത്തരത്തിൽ സ്ത്രീകളുടെ നമ്പരുകൾ ഷെയർ ചെയ്യുന്ന ഗ്രൂപ്പുകളിൽപെട്ടവരെ കണ്ടെത്തുന്നതിനും സൈബർ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. സമൂഹ മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്ന പെൺകുട്ടികളും സ്ത്രീകളും രക്ഷിതാക്കളും ഈ കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും അപരിചിതരുമായി ബന്ധം സ്ഥാപിക്കരുതെന്നും ഇത്തരത്തിൽ എന്തെങ്കിലും സംഭവം ശ്രദ്ധയിൽ പെട്ടാൽ ഉടൻ പൊലീസിനെ അറിയിക്കാനും സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ അറിയിച്ചു.