കെ.കെ. ശൈലജയെ ഒഴിവാക്കിയതിൽ കടുപ്പിച്ച് സോഷ്യൽമീഡിയ

Tuesday 18 May 2021 10:08 PM IST
കെ.കെ.ശൈലജയെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽമീഡിയയിൽ വന്ന പോസ്റ്റുകളിലൊന്ന്

മട്ടന്നൂർ:കെ.കെ.ശൈലജയെ പിണറായിയുടെ രണ്ടാംമന്ത്രിസഭയിൽ നിന്ന് തഴഞ്ഞതിനെതിരെ കടുപ്പിച്ച് സോഷ്യൽ മീഡിയ.ശൈലജയെ തിരിച്ചുകൊണ്ടുവരണമെന്ന ഹാഷ് ടാഗോട് കൂടി പ്രമുഖരടക്കം ഇന്നലെ ഫേസ് ബുക്കിലും മറ്റും സജീവമായിരുന്നു.

കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി എന്ന ഒരു പാട് പേരുടെ സ്വപ്നം മുളയിലേ നുള്ളിക്കളയാൻ ഇതിലൂടെ സി.പി.എമ്മിനു കഴിഞ്ഞെന്നായിരുന്നു പലരും ഫേസ്ബുക്കില്‍ കുറിച്ചത്. പി.ജെ.ആർമിയുടേതായി വന്ന പ്രതികരണവും ഏറെ കടുത്തതായിരുന്നു.കോപ്പ് എന്നായിരുന്നു ഇതിൽ കുറിച്ചത്. പോരാളി ഷാജി എന്ന പേരിലുള്ള പോസ്റ്റിലാകട്ടെ ഒരു പാട് അമ്മ മനസുകളിൽ ഇത് വേദനയുണ്ടാക്കുമെന്നും തിരിച്ചുവിളിക്കണമെന്നും ആവശ്യമുയർന്നിരുന്നു.

റെക്കോഡ് ഭൂരിപക്ഷവും അഞ്ചു വർഷം ലോകോത്തര നിലവാരത്തിലുള്ള സേവനം നൽകിട്ടും സി.പി.എം ഇടം കൊടുക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് , പാർട്ടിയുടെ മനുഷ്യത്വം നിറഞ്ഞ മുഖമായി മാറിയതിന്, കഠിനാധ്വാനത്തിന് ഈ ജനവിധി ശൈലജ ടീച്ചർക്കുള്ളതായിരുന്നു..." ശൈലജ ടീച്ചറെ തിരിച്ചുകൊണ്ടു വരിക എന്ന ഹാഷ് ടാഗോടെ റിമ ഫെയ്സ്ബുക്കിൽ കുറിച്ചു.കെ.കെ. ശൈലജയും ഗൗരിയമ്മയും ചേർന്ന് നിൽക്കുന്ന ഫോട്ടോയും റിമ പങ്കുവെച്ചു.

ബ്രിംഗ് ബാക്ക് ശൈലജ ടീച്ചർ എന്ന ഹാഷ് ടാഗിനൊപ്പം കെ.കെ. ശൈലജയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് അനുപമയുടെ പ്രതിഷേധം. . കെ.ആർ. ഗൌരിയമ്മയോടാണ് ടീച്ചറെ സോഷ്യൽ മീഡിയ ഉപമിക്കുന്നത്. പിണറായി വിജയനെ മാത്രം എന്തിനാണ് നിലനിർത്തിയതെന്നും ചിലർ ചോദിക്കുന്നുണ്ട്.ഗീതു മോഹൻദാസ്,​ മാല പാർവതി,​ രജിഷ വിജയൻ തുടങ്ങിയവരും സോഷ്യൽ മീഡിയയിൽ ശൈലജയ്ക്ക് വേണ്ടി രംഗത്തിറങ്ങി. എന്നാൽ പാർട്ടി തന്നെയല്ലേ തന്നെ മന്ത്രിയാക്കിയതെന്നും ഒഴിവാക്കിയതിനെ വൈകാരികമായി കാണേണ്ടതില്ലെന്നുമുള്ള ശൈലജയുടെ പ്രതികരണം കൂടുതൽ രൂക്ഷമായ പ്രതികരണങ്ങൾ കുറച്ചിട്ടുണ്ട്.

Advertisement
Advertisement