ദുരിതാശ്വാസ ക്യാമ്പുകളിൽ 1,423 പേർ
തിരുവനന്തപുരം: ജില്ലയിൽ മഴക്കെടുതിയുടെയും കടൽക്ഷോഭത്തിന്റെയും പശ്ചാത്തലത്തിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിൽ ഒരെണ്ണം ഇന്നലെ അവസാനിപ്പിച്ചു. നിലവിൽ 21 ക്യാമ്പുകളാണ് ജില്ലയിലുള്ളത്. ഇവിടങ്ങളിൽ 372 കുടുംബങ്ങളിലെ 1,423 പേർ കഴിയുന്നുണ്ട്. നെയ്യാറ്റിൻകര ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ക്യാമ്പാണ് ഇന്നലെ അവസാനിപ്പിച്ചത്. ഇനി ആറു ക്യാമ്പുകളാണു താലൂക്കിലുള്ളത്. ഇവിടെ 149 കുടുംബങ്ങളിലെ 548 പേർ കഴിയുന്നുണ്ട്.തിരുവനന്തപുരം താലൂക്കിൽ 13 ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്നു. 196 കുടുംബങ്ങളിലെ 805 പേർ ഈ ക്യാമ്പുകളിലുണ്ട്.ചിറയിൻകീഴ് താലൂക്കിൽ പ്രവർത്തിക്കുന്ന രണ്ടു ദുരിതാശ്വാസ ക്യാമ്പുകളിൽ 27 കുടുംബങ്ങളിലെ 70 പേരുണ്ട്.ജില്ലയിൽ ഇന്നലെ പൊതുവേ തെളിഞ്ഞ കാലാവസ്ഥയായിരുന്നു.കടൽ പ്രക്ഷുബ്ധമായി തുടരുന്നതിനാൽ തീരദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. മത്സ്യബന്ധനത്തിനുള്ള നിരോധനവും തുടരുകയാണ്.