മയ്യഴിയിൽ വ്യാജമദ്യം ഒഴുകുന്നു

Sunday 23 May 2021 1:23 AM IST

മാഹി: കൊവിഡ് കാലത്ത് ലോക് ഡൗണിനെ തുടർന്ന് മാഹിയിലെ മദ്യശാലകൾ അടച്ചിട്ടിരിക്കെ കർണ്ണാടക മദ്യം ഒഴുകുന്നു. പല ബ്രാന്റുകളിലുമുള്ള കർണ്ണാടക മദ്യം ഇവിടെ സുലഭം. കർണ്ണാടകയിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 6 മുതൽ 10വരെ മദ്യഷാപ്പുകൾ തുറക്കാൻ അനുമതിയുണ്ട്.വീരാജ് പേട്ട വഴി കേരളത്തിലേക്ക് വരുന്ന പച്ചക്കറി വാഹനങ്ങളിലാണ് മദ്യക്കടത്ത് നടക്കുന്നത്. കുപ്പികൾക്ക് പകരം ' ഫ്രൂട്ടി ' പോലുള്ള പാക്കറ്റുകളിലാണ് ഇവ കൊണ്ടുവരുന്നത്. അതു കൊണ്ടു തന്നെ പൊട്ടി പോകില്ല. ഡി.കെ. ഡബിൾ കിക്ക്, ഒറിജിനൽ ചോയ്സ് തുടങ്ങിയ ഇനങ്ങൾക്കാണ് വൻ ഡിമാന്റ് കർണ്ണാടകത്തിൽ 180 മി. ലിറ്ററിന് 55 രൂപയുള്ള ക്വാർട്ടറിന് മാഹിയിൽ 400 രൂപ നൽകേണ്ടി വരും. പളളൂർ, പന്തക്കൽ മേഖലയിലേക്ക് കൂടുതലും ഇത്തരത്തിലുള്ള കർണ്ണാടക മദ്യമെത്തുന്നത്. കള്ളക്കടത്ത് മണത്തറിഞ്ഞ എക്‌സൈസ് സ്‌ക്വാഡുകൾ അതിർത്തി മേഖലകളിൽ പരിശോധന കർശനമാക്കിയിട്ടുണ്ടെങ്കിലും, ഇവരുടെ കണ്ണ് വെട്ടിച്ചും അല്ലാതെയും ഊടുവഴികളിൽക്കൂടി ചെറു പച്ചക്കറി വാഹനങ്ങളിലാണ് പ്രധാനമായും ഇവ കൊണ്ടുവരുന്നത്. ഇതിന് പുറമെ ചിലർ മയ്യഴിയിലെ ചില ഭാഗങ്ങളിൽ വെച്ച് വ്യാജവാറ്റ് നടത്തുന്നതായും പരാതിയുണ്ട്. കൈതച്ചക്ക, തെങ്ങിൻ പൂക്കുല, ജാംബക്ക തുടങ്ങിയ പഴവർഗ്ഗങ്ങൾ ഉപയോഗിച്ചാണ് വ്യാജമദ്യ നിർമ്മാണം നടക്കുന്നത്. ഒട്ടേറെ ചെറുപ്പക്കാർ മദ്യക്കടത്തുമായി ബന്ധപ്പെട്ട് രംഗത്തുണ്ട്. വ്യാജമദ്യത്തിനായി മയ്യഴിക്ക് പുറത്തുള്ളവരും ഇടനിലക്കാരെ അന്വേഷിച്ച് ഇവിടെ എത്തിക്കൊണ്ടിരിക്കുകയാണ്.

Advertisement
Advertisement