കൊവിഡിനിടയിൽ തദ്ദേശപ്പോര്

Tuesday 25 May 2021 1:41 AM IST

കൊവിഡിന് പിന്നാലെ ബ്ളാക്ക് ഫംഗസ്, ഡെങ്കി, മറ്റ് പകർച്ചവ്യാധികൾ, പെരുമഴ, കടലേറ്റം ...അങ്ങനെ ഒന്നൊന്നായി മനുഷ്യരെ വേട്ടയാടുമ്പോൾ രാഷ്ട്രീയക്കാർ അവരുടെ രാഷ്ട്രീയലാഭം തേടിയുളള പരക്കംപാച്ചിലിലാണ്. തദ്ദേശസ്ഥാപനങ്ങളിൽ ആർ.ആർ.ടികളിലാണ് ഈ രാഷ്ട്രീയക്കളിയും പോരുകളും.

ലോക്ക് ഡൗൺ കാലത്താണ് അങ്കക്കലികൾ പുറത്തുവന്നത്. അടച്ചുപൂട്ടലിന്റെ കാലത്ത്, ചെറുകിട വ്യാപാരികളും ദിവസക്കൂലിക്കാരായ തൊഴിലാളികളും നേരിടുന്ന ആഘാതം കുറയ്ക്കാൻ നടപടികൾ പോലുമില്ല. പ്രത്യേക സാമ്പത്തിക കടാശ്വാസ പദ്ധതികളോ സഹായങ്ങളോ തദ്ദേശസ്ഥാപനങ്ങളിലെ ആർ.ആർ.ടി വഴികൾ നിത്യോപയോഗ സാധനങ്ങളോ പലയിടത്തും ലഭ്യമാകുന്നുമില്ല.

തൊഴിൽ നഷ്ടവും സാമ്പത്തിക ബുദ്ധിമുട്ടും നേരിടുന്ന തൊഴിലാളികൾക്കും ചെറുകിട കച്ചവടക്കാർക്കും പ്രത്യേക പരിഗണന നൽകണമെന്ന് ആവശ്യമുയരുമ്പോൾ അതെല്ലാം ആര് ഗൗനിക്കാൻ? ഗ്രാമങ്ങളിലും ഉൾപ്രദേശങ്ങളിലും കടകമ്പോളങ്ങൾ നിശ്ചിത ദിവസങ്ങളിൽ തുറക്കാൻ അനുമതിയുണ്ടെങ്കിലും ജനങ്ങൾ പുറത്തിറങ്ങാത്തതിനാൽ കച്ചവടം നടക്കുന്നില്ല. ഹോം ഡെലിവറിക്കും ഇവർക്ക് കഴിയില്ല. നഗരത്തിലെ വ്യാപാരികളും പ്രതിസന്ധിയിലാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന അരി പലചരക്ക് പച്ചക്കറി സാധനങ്ങൾ നഗരത്തിനു പുറത്ത് ഇറക്കി വ്യാപാരം തുടങ്ങിയതോടെ നിത്യോപയോഗസാധനങ്ങളും നഗരത്തിൽ കിട്ടാതായി.

അതിനിടയിലാണ്, രാഷ്ട്രീയത്തിന്റെ പേരിൽ പരസ്പരം പഴിചാരി പഞ്ചായത്തുകളിലും മറ്റും ജനപ്രതിനിധികളുടെ പോര്.
ആനുകൂല്യങ്ങളും വാക്‌സിനും ചികിത്സാവിവരങ്ങളും ഭക്ഷ്യവസ്തുക്കളും ലഭിക്കാതെ നിരവധി തൊഴിലാളി കുടുംബങ്ങളാണ് ഇതിനിടെ നട്ടംതിരിയുന്നത്. എന്നാൽ, ചിലയിടങ്ങളിൽ പച്ചക്കറിക്കിറ്റുകളും ഭക്ഷ്യസാധനങ്ങളും എത്തുന്നുമുണ്ട്, അതെല്ലാം പാർട്ടികളുടെ പേരിലാണെന്നുമാത്രം. അവരവരുടെ പാർട്ടിക്കാർക്ക് മാത്രം എല്ലാ സൗകര്യങ്ങളും നൽകുകയും പാർട്ടികളുടെ നോമിനികളെ മാത്രം ആർ.ആർ.ടികളിൽ നിയോഗിക്കുകയും ചെയ്യുന്നുവെന്നാണ് വ്യാപകമായ പരാതി. ആർ.ആർ.ടി. നിയമനത്തിലുൾപ്പെടെ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ കാണിക്കുന്ന രാഷ്ട്രീയ വിവേചനത്തിനെതിരെ ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും അദ്ധ്യക്ഷന്മാരുടെ ചേംബറിന് മുന്നിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രതിപക്ഷ ജനപ്രതിനിധികൾ വായ് മൂടിക്കെട്ടി പ്രതിഷേധിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. വാർഡുകളിൽ സന്നദ്ധ പ്രവർത്തനത്തിൽ ഏർപ്പെടാൻ സന്നദ്ധതയുള്ള സാമൂഹിക പ്രവർത്തകർക്ക് രാഷ്ട്രീയം ഇല്ലാതെ ആർ.ആർ.ടി കാർഡ് നൽകണം എന്നാവശ്യപ്പെട്ട് ഡി.സി.സി, കളക്ടർക്ക് കത്തും നൽകി.

ആർ.ആർ.ടി.മാരെ നിയമിക്കുന്നതിൽ ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ രാഷ്ട്രീയ വിവേചനം തുടരുകയാണെന്നും ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ എല്ലാ കാലത്തും കോൺഗ്രസ്, രാഷ്ട്രീയം നോക്കാതെ സർക്കാരുകളോട് സഹകരിച്ചിട്ടുണ്ടെന്നും എന്നാൽ സർക്കാർ കോൺഗ്രസിനോട് രാഷ്ട്രീയ വിവേചനം കാണിക്കുകയാണെന്നുമാണ് ഡി.സി.സി. പ്രസിഡന്റിന്റെ ആരോപണം. അതേസമയം, ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങളെ സഹായിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടാകണമെന്നും ഇക്കാര്യത്തിൽ അടിയന്തര ശ്രദ്ധയുണ്ടാകണമെന്നും ആവശ്യപ്പെട്ട് ധനകാര്യ മന്ത്രിക്ക് നിവേദനം നൽകുകയാണ് ഭാരതീയ വാണിജ്യ വ്യവസായി സമിതി.

പേരിനൊരു ആർ.ആർ.ടി

ട്രിപ്പിൾ ലോക് ഡൗണിൽ ജനങ്ങൾക്ക് ഏറെ സഹായകമാകേണ്ട വാർഡ് തലത്തിലുള്ള സമിതിയായ ആർ.ആർ.ടി. പലയിടങ്ങളിലും പേരിന് മാത്രമായിരുന്നു. ആർ.ആർ.ടി അംഗങ്ങൾ വഴി മാത്രമേ വീടുകളിൽ നിത്യോപയോഗ സാധനങ്ങൾ അടക്കമുള്ളവ എത്തിക്കാവൂ എന്നും മറ്റ് സംവിധാനങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്. എന്നാൽ ഭൂരിഭാഗം സ്ഥലങ്ങളിലും ആർ.ആർ.ടിയുടെ സേവനം ജനങ്ങൾക്ക് ലഭ്യമായില്ല. ഭരണകൂടം പുറത്തിറക്കിയ നിർദ്ദേശം ഇടതുപക്ഷത്തെ സഹായിക്കാൻ വേണ്ടിയുള്ളതാണെന്ന് ആരോപിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ യു.ഡി.എഫ് അംഗങ്ങൾ നിഷ്‌ക്രിയരായപ്പോൾ, സഹകരിക്കുന്നില്ലെന്ന് പറഞ്ഞ് യു.ഡി.എഫ് പ്രതിനിധികളെ എൽ.ഡി.എഫ് അടുപ്പിച്ചില്ലെന്നും പരാതി ഉയർന്നു.

പഞ്ചായത്തുകൾ ഉടൻ വാർഡുതല സമിതികൾ രൂപീകരിക്കണമെന്നും വീടുകൾ സന്ദർശിച്ച് സമിതി വിവരങ്ങൾ ശേഖരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചിരുന്നു. തദ്ദേശ സ്വയംഭരണ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ ഇതു സംബന്ധിച്ച നിർദ്ദേശങ്ങളും മുഖ്യമന്ത്രി നൽകിയിരുന്നു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി കൃത്യമായി വാർഡുതല സമിതി നിരീക്ഷിക്കേണ്ടതുണ്ട്. വാർഡുതല നിരീക്ഷണസമിതി വീടുകൾ സന്ദർശിച്ച് കൊവിഡ് വ്യാപനത്തെക്കുറിച്ച് പൊതുവായ വിലയിരുത്തൽ നടത്തുകയും ചെയ്യണം.

രോഗവ്യാപനത്തിന്റെ യഥാർത്ഥ നില മനസിലാക്കി അതത് പഞ്ചായത്ത് തലത്തിൽ പരമാവധി എന്തൊക്കെ സേവനങ്ങളാണ് ചെയ്യേണ്ടതെന്ന് നോക്കി ചെയ്യാൻ പഞ്ചായത്തുകളാണ് മുൻകൈയെടുക്കേണ്ടത്. ജില്ലാപ്പഞ്ചായത്തിന്റെയോ, ഭരണകൂടത്തിന്റെയോ സഹായമാവശ്യമുള്ള പ്രശ്‌നങ്ങൾ അവരുടെ ശ്രദ്ധയിൽപ്പെടുത്താനും നിർദ്ദേശിച്ചിരുന്നു. എന്നാൽ പലയിടങ്ങളിലും ആർ.ആർ.ടി നോക്കുകുത്തികളാവുകയായിരുന്നു.


പ്രതിരോധ സംവിധാനങ്ങളില്ല

ആർ.ആർ.ടികൾക്ക് പി.പി.ഇ കിറ്റ്, കൈയുറകൾ, മാസ്‌ക്, സാനിറ്റൈസർ തുടങ്ങിയ ലഭ്യമാകുന്നില്ലെന്ന പരാതിയും ഉയർന്നിരുന്നു. വാക്‌സിനേഷൻ പ്രവർത്തനം സംബന്ധിച്ച് ക്രമീകരണം ഉണ്ടാക്കുകയും കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം മറവ് ചെയ്യുന്നതിനും വേണ്ട സഹായവും പാലിക്കേണ്ട നടപടിക്രമങ്ങളും ചെയ്യേണ്ടതും വാർഡുതല സമിതികളാണ്. വാക്‌സിനേഷനിൽ വാർഡുതല സമിതിയിലെ അംഗങ്ങൾക്ക് ആദ്യപരിഗണന നൽകുകയും വേണം. എന്നാൽ ഇതൊന്നും നടപ്പാകുന്നില്ലെന്നാണ് പരാതി. പഞ്ചായത്ത് തലത്തിൽ മെഡിക്കൽ രംഗത്ത് ഉള്ളവരുടെ ലിസ്റ്റ് തയ്യാറാക്കുകയോ ആംബുലൻസിന് പകരം ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ പട്ടിക തയ്യാറാക്കുകയോ ചെയ്തിട്ടില്ല. വാക്‌സിനേഷൻ ചെയ്യിക്കുന്നതിലും ആർ.ആർ.ടി അംഗങ്ങൾക്ക് വീഴ്ച സംഭവിച്ചതായി ആരോപണമുയർന്നു. അറുപത് വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ ലഭ്യമാക്കാൻ തുടക്കത്തിലേ ശ്രമിച്ചില്ലെന്നും പരാതിയുണ്ട്.

കൂനിൽ കുരുവായി കുഴൽപ്പണം

എൽ.ഡി.എഫ്- യു.ഡി.എഫ് ജനപ്രതിനിധികൾ തദ്ദേശസ്ഥാപനങ്ങളിൽ രാഷ്ട്രീയം കളിക്കുമ്പോൾ, കുഴൽപ്പണക്കവർച്ച കേസിൽ നട്ടം തിരിയുകയാണ് ബി.ജെ.പി. തർക്കങ്ങളിൽ പെട്ട് ഉഴലുകയായിരുന്ന ജില്ലാ നേതൃത്വത്തിന് ഇത് കൂനിലെ കുരുവായി. കൊടകര കുഴൽപ്പണക്കവർച്ച കേസിൽ സംസ്ഥാനനേതാക്കൾ, പൊലീസ് ക്ലബിൽ നിശ്ചയിച്ചിരുന്ന ചോദ്യം ചെയ്യലിന് ഹാജരായുമില്ല. ഇരുവരും അസൗകര്യം അറിയിച്ചതിനാൽ രണ്ടു ദിവസത്തെ സാവകാശം അന്വേഷണ സംഘം അനുവദിച്ചിട്ടുണ്ട്.അതേസമയം, കാറിൽ മൂന്നരക്കോടിയുണ്ടായിരുന്നുവെന്നും ആലപ്പുഴ സ്വദേശി കർത്തയ്ക്ക് കൈമാറാനായിരുന്നു നിർദ്ദേശമെന്നും ആർ.എസ്.എസ് പ്രവർത്തകൻ ധർമരാജൻ, യുവമോർച്ച മുൻ ട്രഷറർ സുനിൽ നായിക് എന്നിവരിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽബി.ജെ.പി സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. പണം വന്നത് കർണ്ണാടകയിലെ ബി.ജെ.പി ബന്ധമുള്ള കേന്ദ്രത്തിൽ നിന്നാണെന്ന് വ്യക്തമായിട്ടുണ്ട്. ഏപ്രിൽ മൂന്നിന് പുലർച്ചെയാണ് വാഹനാപകടമുണ്ടാക്കി കൊടകരയിൽ വച്ച് കാറിലുണ്ടായിരുന്ന പണം കവർന്നത്. 19 പ്രതികളെ അറസ്റ്റ് ചെയ്തു. പണം തട്ടാനുള്ള നീക്കം ജില്ലാ നേതാക്കളിൽ ചിലർ അറിഞ്ഞിരുന്നുവെന്ന വിവരം പുറത്ത് വന്നതോടെ ജില്ലയിൽ പടലപ്പിണക്കം തുടങ്ങി. മൂന്ന് നേതാക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെ, പാർട്ടിയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. നേതാക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ ആർ.എസ്.എസിനും അമർഷമുണ്ട്. വിഷയത്തിൽ ആർ.എസ്.എസ് ഇടപെട്ടേക്കും. ഭാരവാഹികളെ മാറ്റി മുഖം രക്ഷിക്കണമെന്ന നിർദ്ദേശവും ഉയർന്നതോടെ പാർട്ടി പ്രതിസന്ധിയിലായി

Advertisement
Advertisement