ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ മണിക്കൂറുകൾക്കകം പൊലീസ് മോചിപ്പിച്ചു
രണ്ട് പേർ അറസ്റ്റിൽ; കൂട്ടുപ്രതികൾക്കായി അന്വേഷണം
കൊച്ചി: തങ്ങളെക്കുറിച്ചുള്ള രഹസ്യവിവരം പുറത്തുവിട്ടയാളെ 'കസ്റ്റഡിയിൽ' കിട്ടാൻ സുഹൃത്തിനെ ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയി. കൊച്ചി സിറ്രി പൊലീസിന്റെ സമയോചിത ഇടപെടലിലൂടെ മണിക്കൂറുകൾക്കകം യുവാവിന് മോചനം. ഗുണ്ടാ സംഘത്തിലെ രണ്ട് പേരെ പൊലീസ് സാഹസികമായി പിടികൂടുകയും ചെയ്തു.
കൊടുങ്ങല്ലൂർ സ്വദേശികളായ മുഹമ്മദ് അജ്മൽ (28), സഞ്ജയ് ഷാഹുൽ (31) എന്നിവരാണ് അറസ്റ്റിലായത്. ഇവർ കാപ്പാ പ്രതികളാണ്. കമ്മട്ടിപ്പാടത്തിന് സമീപത്തെ സ്റ്റാർ ഹോംസ് ഫ്ലാറ്റിൽ താമസിക്കുന്ന ഇടുക്കി സ്വദേശി അനി ജോയിയെയാണ് ഞായറാഴ്ച പുലർച്ചെ തട്ടിക്കൊണ്ടു പോയത്. ഇയാളുടെ സുഹൃത്തായ ഷിഹാബ് നൽകിയ പരാതിയിലാണ് പ്രതികളെ പിടികൂടിയത്.
പൊലീസ് പറയുന്നത്: കൊലപാതക കേസിലടക്കം പ്രതികളായ ഗുണ്ടാ സംഘം എറണാകുളത്ത് താമസിക്കുന്ന വിവരം ഇവരുമായി അടുപ്പമുള്ള ഷിഹാബ് ചിലരോട് പറഞ്ഞിരുന്നു. മാത്രമല്ല, ഇയാളുടെ കാർ അപകടത്തിൽപ്പെടുത്തിയതിന് നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ക്രിമിനൽ സംഘത്തിന് ഷിഹാബിനോട് പകയായി. തുടർന്ന് കഴിഞ്ഞ ദിവസം പുലർച്ചെ ഷിഹാബിനെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കാൻ പ്ലാനിട്ടു. പദ്ധതി പ്രകാരം ഫ്ലാറ്റിൽ എത്തിയപ്പോഴാണ് ഇവിടെ അനി മാത്രമാണുള്ളതെന്ന് അറിഞ്ഞത്. ഷിഹാബിനെ കിട്ടാത്ത ദേഷ്യത്തിൽ ഇവർ അനിയെ ഫ്ലാറ്റിൽ നിന്ന് കടത്തിക്കൊണ്ടു വന്ന് ഇടപ്പള്ളിയിലുള്ള ഒരു ലോഡ്ജിൽ തടവിൽ പാർപ്പിച്ചു. ഈ വിവരം അറിഞ്ഞ് ഷിഹാബ് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുർന്ന് നടത്തിയ അന്വേഷണത്തിൽ അനിയെ ലോഡ്ജിൽ നിന്ന് പൊലീസ് മോചിപ്പിച്ചു. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട സംഘത്തിലെ രണ്ട് പേരെ പിന്തുർന്ന് പിടികൂടുകയായിരുന്നു.
പ്രത്യേക അന്വേഷണസംഘം
യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം അന്വേഷിക്കാൻ കൊച്ചി സിറ്റി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കാപ്പ പ്രതികളടക്കം കേസിൽ ഉൾപ്പട്ട സാഹചര്യത്തിലാണിത്. കേസിൽ നിരവധി പ്രതികൾക്ക് പങ്കുള്ളതായി സംശയിക്കുന്നു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്ര് ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.
ഹണി ട്രാപ്പ് ?
തട്ടിക്കൊണ്ടു പോകൽ കേസിന് പിന്നിൽ ഹണി ട്രാപ്പെന്ന് സൂചന. സംഭവത്തിൽ ഒരു സ്ത്രീയടക്കം മൂന്ന് പേരെ കേസുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായാണ് വിവരം. സംഘത്തിൽപ്പെട്ട ഒരു സ്ത്രീക്കായി അന്വേഷണം നടക്കുന്നതായും അറിയുന്നു. കൊച്ചി, കാക്കനാട് കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനമെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.