ബി ജെ പി ഉപാദ്ധ്യക്ഷൻ എ പി അബ്‌ദുളളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്‌ഡ്

Friday 04 June 2021 12:28 PM IST

​​​​​കണ്ണൂര്‍: ബി ജെ പി ദേശീയ ഉപാദ്ധ്യക്ഷന്‍ എ പി അബ്‌ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്‌ഡ്. അബ്‌ദുള്ളക്കുട്ടിയുടെ കണ്ണൂര്‍ പള്ളിക്കുന്നിലെ വീട്ടിലാണ് റെയ്‌ഡ് നടക്കുന്നത്‌. കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍റ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് റെയ്‌ഡെന്നാണ് വിവരം.

ഒരു കോടി രൂപയിലധികം സംസ്ഥാന ഖജനാവില്‍നിന്ന് ചെലവാക്കിയെന്നാണ് അബ്‌ദുളളക്കുട്ടിക്ക് എതിരായ ആരോപണം. വിജിലൻസ് കണ്ണൂർ യൂണിറ്റ് ഡി വൈ എസ് പി ബാബു പെരിങ്ങോത്തിന്‍റെ നേതൃത്വത്തിലാണ് റെയ്‌ഡ് നടക്കുന്നത്. അന്വേഷണ സംഘം അബ്‌ദുളളക്കുട്ടിയിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിയുകയാണ്. അബ്‌ദുളളക്കുട്ടി റെയ്‌ഡുമായി സഹകരിക്കുന്നുണ്ട്.

2016ല്‍ കണ്ണൂര്‍ എം എല്‍ എ ആയിരുന്ന കാലത്തായിരുന്നു പദ്ധതി നടപ്പാക്കിയത്. കോട്ട നവീകരിക്കുന്നതിന്‍റെ ഭാഗമായി ഡി ടി പി സി യുമായി ചേര്‍ന്ന് വലിയ പദ്ധതി ആയിരുന്നു വിഭാവനം ചെയ്‌തിരുന്നത്. യു ഡി എഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തിരക്കുപിടിച്ചായിരുന്നു പദ്ധതി കൊണ്ടുവന്നത്.

പദ്ധതിക്കായി ഉപകരണങ്ങളും മറ്റും വാങ്ങുന്നതിന് ഒരു കോടി രൂപ ചെലവഴിച്ചിരുന്നു. എന്നാല്‍ 2018ല്‍ കണ്ണൂര്‍ കോട്ടയില്‍ ഒരു ദിവസത്തെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ നടത്തിയതൊഴിച്ചാല്‍ മറ്റൊന്നും ചെയ്‌തിരുന്നില്ല. ഈ ഇനത്തില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പരാതി.

കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂര്‍ ഡി ടി പി സിയില്‍ വിജിലന്‍സ് പരിശോധന നടത്തുകയും ഇതുമായി ബന്ധപ്പെട്ട് ഫയല്‍ പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു. അതിന്‍റെ തുടര്‍ച്ചയായാണ് ഇന്നത്തെ റെയ്‌ഡ്. ദേശീയ നേതാവായ അബ്‌ദുളളക്കുട്ടിയുടെ വീട്ടിലെ റെയ്‌ഡ് ബി ജെ പിക്ക് പുതിയ തലവേദനയാകും.