വണ്ടിയോടാൻ മരച്ചീനിയിൽ നിന്ന് ഇന്ധനം; രാജ്യത്താകെ നടപ്പായേക്കും, മുൻകൈയെടുത്ത് സർക്കാരുകൾ

Sunday 13 June 2021 10:02 AM IST

തിരുവനന്തപുരം: മരച്ചീനി അടക്കം കേരളത്തിൽ സുലഭമായ കാർഷിക വിളകളിൽ നിന്ന് സ്‌പിരിറ്റ് ഉത്പാദിപ്പിക്കണമെന്ന ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റെ നിര്‍ദേശം സജീവ ചര്‍ച്ചയാകുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കന്നി ബഡ്‌ജറ്റിലാണ് ധനമന്ത്രി ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. സ്‌പിരിറ്റ് ഉത്പാദിപ്പിക്കാൻ പദ്ധതിയിട്ട് അതിനുമപ്പുറം ഉയർന്നിരിക്കുകയാണ് ഇപ്പോഴത്തെ ചിന്തകൾ. മരച്ചീനിയിൽ നിന്നുളള ആൽക്കഹോൾ കൊണ്ട് വണ്ടിയോടിക്കാമെന്നാണ് ഗവേഷണം.

പത്ത് വർഷത്തിനപ്പുറം വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്‍റെ 20 ശതമാനം ജൈവ ഇന്ധനമായിരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്നു. നിലവില്‍ അഞ്ചുശതമാനം ഉപയോഗിക്കുന്നുണ്ട്. കാര്‍ബണ്‍ പ്രസരണം കുറച്ചുകൊണ്ടുവരുന്നതിന്‍റെ ഭാഗമായാണ് ഈ തീരുമാനം.

ഇന്ത്യയില്‍ സ്‌പിരിറ്റ് നിര്‍മ്മാണത്തിന് മരച്ചീനി ഇതുവരെ ഉപയോഗിച്ചു തുടങ്ങിയിട്ടില്ലെങ്കിലും ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലൊക്കെ ഇതിനായി മരച്ചീനി വന്‍തോതില്‍ ഉപയോഗിക്കുന്നുണ്ട്. മരച്ചീനി ഉപയോഗിച്ച് എത്തനോള്‍ ഉത്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യയുടെ പൈലറ്റ് പ്ലാന്‍റ് സ്ഥാപിക്കുകയും പഠനത്തിലൂടെ സാമ്പത്തിക സാദ്ധ്യതകള്‍ പരിശോധിക്കുകയും വേണമെന്ന് കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞർ പറയുന്നു.

മരച്ചീനിയിൽ നിന്ന് സ്‌പിരിറ്റ് ഉത്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യക്ക് മൂന്ന് പതിറ്റാണ്ട് മുമ്പേ തന്നെ പേറ്റെന്‍റ് എടുത്തിട്ടുണ്ടെന്നാണ് കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം പറയുന്നത്. പുതിയ നിര്‍ദേശം വന്നതിന്‍റെ അടിസ്ഥാനത്തിൽ പൈലറ്റ് പഠനം നടത്താൻ ഒരുക്കമാണെന്നും കിഴങ്ങുവിള ഗവേഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചു.

കേന്ദ്ര സര്‍ക്കാരിന് കീഴിൽ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനം 1983ല്‍ തന്നെ ഇതുസംബന്ധിച്ച പഠനം നടത്തി പേറ്റന്‍റ് നേടിയിട്ടുണ്ട്. നാല് കിലോ മരിച്ചീനിയില്‍ നിന്ന് ഒരു കിലോ സ്റ്റാര്‍ച്ച് ഉണ്ടാക്കാമെന്നും ഇതില്‍ നിന്ന് 450 മില്ലീ ലിറ്റർ സ്‌പിരിറ്റ് ഉണ്ടാക്കാമെന്നുമാണ് കണ്ടെത്തിയത്. നാല് വര്‍ഷം മുമ്പ് നടത്തിയ പുതിയ പഠനത്തില്‍ ഇത് 680 മില്ലീലിറ്റർ വരെയാക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്. മരച്ചീനി ഉത്പാദനത്തില്‍ ലോകത്ത് ഇന്ത്യ പതിനഞ്ചാം സ്ഥാനത്താണ്. ഒരു വര്‍ഷം ഉത്പാദിപ്പിക്കുന്ന 50 ടണ്ണില്‍ പകുതിയോളവും കേരളത്തിലാണ്.

സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കിയതിലൂടെ മരിച്ചീനി ഉത്പാദനം കൂടുകയും കിലോക്ക് അഞ്ച് രൂപ പോലും കര്‍ഷകന് കിട്ടാത്ത സ്ഥിതായണുമുള്ളത്. ഈ സാഹചര്യത്തിലാണ് മരച്ചീനിയില്‍ നിന്ന് സ്‌പിരിറ്റ് ഉത്പാദിപ്പിക്കാനുള്ള നിര്‍ദേശം സജീവ ചര്‍ച്ചയാകുന്നത്.

 മരച്ചീനി ഉണക്കിപ്പൊടിച്ച് അന്നജമാക്കി (സ്റ്റാർച്ച്) മാറ്റും

 നൂറ് ഡിഗ്രിയിൽ തിളപ്പിച്ച് കുഴമ്പാക്കും

 രാസ പ്രക്രിയയിലൂടെ ഗ്ലൂക്കോസാക്കും
 യീസ്റ്റ് ചേർത്ത് പുളിപ്പിച്ച് 30 ഡിഗ്രിയിലാക്കും
 പുളിപ്പിച്ച ഗ്ലൂക്കോസ് വാറ്റുമ്പോൾ സ്പിരിറ്റ് ലഭിക്കും

ഉത്പാദനച്ചെലവ്

48 രൂപ:ഒരു കിലോ മരച്ചീനിയിലെ സ്‌പിരിറ്റിന്

3 ടൺ മരച്ചീനിയിൽ നിന്ന് 1 ടൺ അന്നജം

1 ടൺ അന്നജത്തിൽ നിന്ന് 680 ലിറ്റർ സ്പിരിറ്റ്

680 ലിറ്റർ സ്പിരിറ്റിന് 32640 രൂപ

ഒരു പ്ലാന്‍റിന് ചെലവ് (100 കിലോ സംസ്കരിക്കാൻ)

80 ലക്ഷം (കെട്ടിടം ഉൾപ്പടെ)

80 -115 പേർക്ക് തൊഴിൽ

കേരളത്തിലെ കൃഷി

കർഷകർ: 18 -22 ലക്ഷം
കൃഷിസ്ഥലം: 6.97 ലക്ഷം ഹെക്ടർ

ഒരു ഹെക്ടറിൽ : 8,000 മൂട്

വിളവ്: 35-45 ടൺ

Advertisement
Advertisement