നിരാലംബരായ ആളുകളേയും മരംകൊളളക്കാരേയും വേറെ കാണാൻ അന്വേഷണസംഘത്തിനാകും; കുറ്റവാളികളെ ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് എ ഡി ജി പി ശ്രീജിത്ത്

Wednesday 16 June 2021 4:14 PM IST

വയനാട്: റവന്യൂ ഉത്തരവിന്‍റെ മറവിൽ സംസ്ഥാനത്ത് നടന്ന മരം കൊള്ളയെ കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വയനാട്ടിലെത്തി. കേസിൽ റവന്യൂ, വനം വകുപ്പുകളടക്കമുള്ളവയുടെ ഏകോപനത്തോടെയുള്ള സമഗ്രമായ അന്വേഷണമാണ് അന്വേഷണസംഘത്തിന്‍റെ പ്രധാനലക്ഷ്യമെന്ന് എ ഡി ജി പി എസ് ശ്രീജിത്ത് പറഞ്ഞു. നിരാലംബരായ ആളുകൾ മരംവെട്ടുന്നതും, മരംകൊള്ളക്കാരുടെ മാഫിയ തടിവെട്ടിക്കടത്തുന്നതും വെവ്വേറെ കാണാൻ അന്വേഷണസംഘത്തിനാകും. മരംമുറിയുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയ എല്ലാവരെയും അന്വേഷണപരിധിയിൽ കൊണ്ടുവരും. കുറ്റവാളികളെ ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും എസ് ശ്രീജിത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.

ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയാണ്. ധനേഷ് കുമാറിന്‍റെ നേതൃത്വത്തിൽ വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും, വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥൻ ഷാന്‍റി ടോമും, രണ്ട്‌ റവന്യൂ ഡെപ്യൂട്ടി കളക്‌ടർമാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

മരം മുറിയിൽ റോജി അഗസ്റ്റിൻ അടക്കമുള്ളവരുടെ ഇടപെടൽ, ഉദ്യോഗസ്ഥരുടെ വഴിവിട്ട സഹായം എന്നിവയെ കുറിച്ച് ക്രൈംബ്രാഞ്ച് സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. വയനാട്ടിൽ ശക്തമായ മഴയായതിനാൽ മരംമുറി നടന്ന സ്ഥലങ്ങൾ അന്വേഷണസംഘം സന്ദർശിക്കാൻ സാദ്ധ്യതയില്ലെന്നാണ് വിവരം.