പുതിയ കാലത്തെ വായനാവിചാരം
തിരുവനന്തപുരം: ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവായ പി.എൻ. പണിക്കരുടെ ചരമദിനമായ ഇന്ന് വായനാ ദിനമായാണ് ആചരിക്കുന്നത്. വായനാദിനത്തിൽ കേരളകൗമുദിയുടെ മുതിർന്ന ഏജന്റുമാരുടെ കാഴ്ചപ്പാടുകൾ.
ലോക്ക് ഡൗണിൽ കുറഞ്ഞില്ല,
പുതിയ വായനക്കാരില്ല
തിരുവനന്തപുരം: ലോക്ക് ഡൗണിൽ പത്രങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായില്ലെന്നും എന്നാൽ പുതിയ തലമുറ പത്രവായനയിൽ നിന്ന് അകന്നുനിൽക്കുന്നുവെന്നും 50 വർഷമായി കേരളകൗമുദി ഏജന്റായ കരുമം തോപ്പുവിളാകം സ്വദേശി വി. ശശികുമാർ പറയുന്നു. കരുമം, പാപ്പനംകോട് പ്രദേശത്ത് അരനൂറ്റാണ്ടായി പത്രവിതരണം നടത്തുകയാണ്.
പഴയ വായനക്കാരാണ് ഇപ്പോഴുമുള്ളത്. കേരളകൗമുദിയുൾപ്പെടെ മുൻനിര മലയാളപത്രങ്ങളും ഇംഗ്ലീഷ് പത്രങ്ങളും പ്രദേശത്ത് വിതരണം ചെയ്യുന്നുണ്ട്. എന്നാൽ പത്രങ്ങൾക്ക് എല്ലാം പഴയവായനക്കാർ മാത്രമാണുള്ളത്. പുതിയ ഒരാൾ പത്രം വേണമെന്ന് ആവശ്യപ്പെട്ടിട്ട് വർഷങ്ങളായി. മക്കൾ പത്രം തുറന്നുനോക്കുന്നില്ലെന്ന് പരാതി പറയുന്നവരുണ്ട്. വായനയുമായി പുതിയ തലമുറ അകലം പാലിക്കുകയാണ്. അത് പത്രങ്ങളുടെ കാര്യത്തിൽ മാത്രമല്ലെന്ന് പ്രദേശത്തെ ഗ്രന്ഥശാല പ്രവർത്തകൻ കൂടിയായ ശശികുമാർ പറയുന്നു.
വായന മറക്കുന്ന
തലമുറ വളരുന്നു
തിരുവനന്തപുരം: വളർന്നുവരുന്ന തലമുറയ്ക്ക് വായനാശീലമില്ലെന്നും വീടുകളിൽ പഴയ തലമുറയാണ് പത്രങ്ങൾ ഇപ്പോഴും വായിക്കുന്നതെന്നും 51 വർഷത്തിലേറെയായി പത്ര ഏജന്റായി പ്രവർത്തിക്കുന്ന കൈതമുക്കിലെ എസ്. രാധാകൃഷ്ണപിള്ള പറയുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ വായനയെ സ്നേഹിക്കുന്നവരുടെ എണ്ണത്തിൽ ഘട്ടം ഘട്ടമായി വലിയ കുറവുണ്ടായിട്ടുണ്ട്. എന്നാൽ പഴയ തലമുറയ്ക്ക് കൃത്യസമയത്ത് പത്രം കിട്ടിയില്ലെങ്കിൽ അസ്വസ്ഥതയാണ്. മറുവശത്ത് പുതിയ തലമുറ വീട്ടിൽ പത്രം വന്നോ എന്നുപോലും നോക്കാറില്ല. കാലം പിന്നിടുന്നതോടെ വായനയിലും കുറവുണ്ടാകുന്നു.
മൊബൈൽ ഫോണിൽ തളയ്ക്കപ്പെട്ട യുവത്വം
വാട്സ് ആപ്പും ഫേസ്ബുക്കും നോക്കുന്നതിനിടയിൽ പുതിയ തലമുറ പത്രവായനയോട് താത്പര്യം കാണിക്കുന്നില്ലെന്ന അഭിപ്രായക്കാരനാണ് മുതിർന്ന പത്ര ഏജന്റ് ഭുവനചന്ദ്രൻ. 40 വർഷമായി പത്രവിതരണ രംഗത്തുണ്ട്. പഴയ തലമുറയിൽപ്പെട്ടവർ ഒരു ദിവസം പത്രം കിട്ടാതെ വന്നാൽ ഇപ്പോഴും പരാതി പറയും. അവർക്ക് ലോക വിവരങ്ങൾ അറിയുന്നതിനുള്ള ഏക മാർഗം പത്രങ്ങളായിരുന്നു. എന്നാലിപ്പോൾ പുതിയ തലമുറയിലെ ഭൂരിപക്ഷവും പത്രം തുറന്നുനോക്കാൻ പോലും ശ്രമിക്കുന്നില്ല. അത്തരക്കാർ ഒരു വിഷയവും ആഴത്തിൽ മനസിലാക്കാൻ ആഗ്രഹിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. എന്നാൽ നന്നായി പത്രം വായിക്കുന്ന ചെറിയ ഒരു ശതമാനം പേർ പുതിയ തലമുറയിലുണ്ടെന്നത് വിസ്മരിക്കാനും കഴിയില്ല.
തലമുറ മാറ്റത്തിൽ ഗൗരവം
നഷ്ടപ്പെട്ട് പത്രവായന
തലമുറ മാറ്റത്തിൽപ്പെട്ട് പത്രവായന ഗൗരവം നഷ്ടപ്പെട്ട അവസ്ഥയിലായെന്ന് പേട്ട തേങ്ങാപ്പുര ലെയിൻ ഏജന്റ് ആർ.കൃഷ്ണൻ പറഞ്ഞു . 25 വർഷത്തിലേറെയായി ഈ രംഗത്തുണ്ട്. പത്രവിതരണ രംഗത്തിറങ്ങിയ കാലത്ത് എല്ലാ വീടുകളിലും വായനയെ ഗൗരവമായി കണ്ടിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു. എന്നാലിപ്പോൾ ഒന്നിനെക്കുറിച്ചും ഗൗരവത്തോടെ കാണുന്നവർ അധികമില്ല. രാവിലെ പത്രം വന്നാൽ വാർത്തകളുടെ തലക്കെട്ട് മാത്രം നോക്കി ഉപേക്ഷിക്കുന്നതാണ് കാണുന്നത്. ചില വീടുകളിൽ കുട്ടികൾക്ക് ഇംഗ്ലീഷ് പരിജ്ഞാനം ഉണ്ടാക്കിയെടുക്കാൻ ഇംഗ്ലീഷ് പത്രം രക്ഷിതാക്കൾ വരുത്താറുണ്ടെങ്കിലും അതുപോലും വായിക്കാറില്ല. തിരക്കുപിടിച്ച ജീവിതത്തിലെ സമയക്കുറവ് മറ്റൊരു കാരണമാണ്. പലവീടുകളിലും പത്രം വായിച്ചിരുന്ന വൃദ്ധരായ അച്ഛനമ്മമാർ മരണപ്പെട്ടാൽ അവിടെ പത്രം നിറുത്തുന്നത് പതിവാണ്.