പിണറായിയുടെ കൗണ്ട്ഡൗൺ ആരംഭിച്ചു, ഭരണം നിയന്ത്രിക്കുന്നത് അദൃശ്യ ശക്തികൾ; ​​ഗുരുതര ആരോപണവുമായി പി സി ജോർജ്

Monday 21 June 2021 6:56 PM IST

കോട്ടയം: കേരളത്തിൽ ഭരണം നിയന്ത്രിക്കുന്നത് അദൃശ്യ ശക്തികളാണെന്ന ആരോപണവുമായി ജനപക്ഷം നേതാവ് പി.സി. ജോർജ്. പിണറായി വിജയന് പിന്നിൽ ഫാരിസ് അബൂബക്കർ ഉൾപ്പെടെ നാലംഗ സംഘമാണ് പ്രവർത്തിക്കുന്നത്. ജോൺ ബ്രിട്ടാസും ഈ സംഘത്തിൽ ഉണ്ട്. പിണറായി പറയേണ്ട കാര്യങ്ങൾ ഇവരാണ് തീരുമാനിക്കുന്നത്. കെ. സുധാകരനെതിരെ നടത്തിയ പത്രസമ്മേളനത്തിൽ നേരത്തെ എഴുതി തയ്യാറാക്കിയത് വായിച്ചതോടെ ഇക്കാര്യം വ്യക്തമായി. ഒരു മുഖ്യമന്ത്രിക്ക് ചേർന്നതല്ല പത്ര സമ്മേളനത്തിൽ പിണറായി സ്വീകരിച്ച രീതിയെന്നും ജോർജ് കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയൻ എന്ന നേതാവിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചു. അദ്ദേഹത്തിന് അധികകാലം മുഖ്യമന്ത്രിയായി അധികാരത്തിൽ തുടരാൻ കഴിയില്ല. പാർട്ടി പ്രവർത്തകരുടെ ശക്തമായ എതിർപ്പ് പിണറായി ഇനി നേരിടേണ്ടി വരും. കൊവിഡിനെ പിടിച്ചുനിർത്താൻ ആയത് ശെെലജ ടീച്ചറുടെ കഴിവു കൊണ്ടാണ്. അതെ ശെെലജ ടീച്ചറെ മൂലയ്ക്ക് ഇരുത്തുകയാണ് പിണറായി ചെയ്തത്. കണ്ണൂർ രാഷ്ട്രീയം കേരളത്തിൽ ആകെ കൊണ്ടുവരാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ജോർജ് ആരോപിച്ചു.

മരം മുറിയിൽ ജുഡീഷ്യൽ അന്വേഷണം വേണം. പിണറായിയുടെ പൊലീസ് അന്വേഷിച്ചാൽ ഒന്നും കണ്ടെത്താനാവില്ല. അതുകൊണ്ട് പൊലീസ് അന്വേഷണത്തിന് ഹൈക്കോടതി നിരീക്ഷണം വേണമെന്നും ജോർജ് ആവശ്യപ്പെട്ടു. കർഷകർക്ക് മരം മുറിക്കാൻ അവകാശം നൽകണമെന്നാണ് തന്റെ അഭിപ്രായം. പക്ഷേ ഉത്തരവ് ഉപയോഗിച്ച് വ്യാപക കൊള്ള ആണ് നടന്നത്. ഉദ്യോഗസ്ഥർ മാത്രമല്ല രാഷ്ട്രീയ നേതാക്കളും പണം വാങ്ങിയിട്ടുണ്ട്. മര്യാദ കൊണ്ട് ആരാണെന്ന് പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരാധനാലയങ്ങൾ തുറക്കാത്തതിനു പിന്നിൽ പിണറായിയുടെ നാസ്തിക അജണ്ടയാണ്. കള്ള് ഷാപ്പ് തുറക്കാം, ബാർ തുറന്നു പ്രവർത്തിക്കാം, പക്ഷേ ആരാധനാലയങ്ങൾ തുറക്കരുത് എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. നാസ്തികനായ പിണറായി വിജയൻ ദൈവവിശ്വാസത്തെ അപമാനിക്കുകയാണ്. അധികാരം ഉപയോഗിച്ച് ശബരിമലയിൽ റൗഡിസം കാണിക്കുകയായിരുന്നു പിണറായി ചെയ്തതെന്നും ജോർജ് ആരോപിച്ചു.

Advertisement
Advertisement