മകന്റെയും ചെറുമക്കളുടെയും കൺമുന്നിൽ വീട്ടമ്മയെ വെട്ടിക്കൊന്നു
സംഭവം ഇന്ന് പുലർച്ചെ 2ന്
തിരുവനന്തപുരം: വട്ടപ്പാറയ്ക്ക് സമീപം വെട്ടുപാറയിൽ മകന്റെയും ചെറുമക്കളുടെയും കൺമുന്നിൽ വീട്ടമ്മയെ വെട്ടിക്കൊന്നു. പള്ളിമുക്ക് പിണക്കത്തോൽ തടത്തരികത്ത് വീട്ടിൽ ലളിതയെന്ന സരോജം (62) ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് സരോജത്തിന്റെ വീടിന് അരക്കിലോമീറ്റർ അകലെ മെക്കൊമ്പിൽ താമസിക്കുന്ന ബൈജു (37) വിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ: ഭർത്താവിന്റെ മരണശേഷം വീട്ടിൽ തനിച്ച് താമസിച്ചു വരികയായിരുന്നു സരോജം. പുലർച്ചെയോടെ സമീപത്ത് താമസിക്കുന്ന മകൻ ജോയിയുടെ വീടിന്റെ ജനാലയുടെ ഗ്ളാസ് പൊട്ടുന്ന ശബ്ദം കേട്ടു. ജോയിയും കുടുംബവും പുറത്തിറങ്ങിനോക്കുമ്പോൾ ബൈജുവാണ് ഗ്ളാസ് പൊട്ടിച്ചതെന്ന് കണ്ടെത്തി. ഗ്ളാസ് പൊട്ടിച്ചതിനെചൊല്ലി ബൈജുവും ജോയിയും തമ്മിൽ വഴക്കായി. വഴക്കും ബഹളവും കേട്ട് തൊട്ടുതാഴെയുള്ള വീട്ടിൽ താമസിക്കുന്ന സരോജം അവിടെയെത്തി. ഗ്ളാസ് പൊട്ടിച്ചതും അസമയത്ത് മകന്റെ വീട്ടിലെത്തിയതും ചോദ്യം ചെയ്ത സരോജവുമായി ബൈജു വാക്കുതർക്കമായി. ഇതിനിടെ കൈവശമുണ്ടായിരുന്ന വാക്കത്തി കൊണ്ട് ബൈജു സരോജത്തെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. തലയ്ക്കും കഴുത്തിലും മുഖത്തും ആഴത്തിൽ വെട്ടേറ്റു. അപ്രതീക്ഷിതമായായിരുന്നു ബൈജുവിന്റെ ആക്രമണമെന്നതിനാൽ ആർക്കും തടയാൻ കഴിഞ്ഞില്ല. വാക്കത്തിയുമായി ബൈജു വീണ്ടും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ, തേക്കട ജംഗ്ഷനിൽ നൈറ്റ് പട്രോളിംഗിലായിരുന്ന പൊലീസ് സംഘം സ്ഥലത്തെത്തും മുമ്പേ ബിജു രക്ഷപ്പെട്ടു. പൊലീസ് തെരച്ചിൽ നടത്തുന്നതിനിടെ ബൈജു റോഡിൽ കുഴഞ്ഞുവീണു. ഇതിനിടെ വിവരമറിഞ്ഞെത്തിയ ബൈജുവിന്റെ വീട്ടുകാർ ഇയാളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നാലെ പൊലീസെത്തി ബൈജുവിനെ പിടികൂടുകയായിരുന്നു.
കൂലിപ്പണിക്കാരനായ ബൈജു മദ്യവും കഞ്ചാവും ഉപയോഗിക്കുന്ന സ്വഭാവക്കാരനാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി മാനസികനില തകരാറിലായ രീതിയിലായിരുന്നു ഇയാളുടെ പെരുമാറ്റമെന്ന് നാട്ടുകാർ പൊലീസിനേട് പറഞ്ഞു. പ്രദേശത്തെ ഒരുമരത്തിൽ കയറി കഴിഞ്ഞദിവസം ആത്മഹത്യക്ക് ശ്രമിച്ച ഇയാളെ നാട്ടുകാരിൽ ചിലരാണ് പിന്തിരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. രാത്രിയിൽ ഇറങ്ങിനടക്കുന്ന പ്രകൃതക്കാരനായ ഇയാൾ കൃഷിസ്ഥലത്തെത്തുന്ന കാട്ടുപന്നിയെ ഓടിക്കാനും വേട്ടയാടാനും മറ്റും പോകുന്ന പതിവുണ്ട്. പൊലീസ് കസ്റ്റഡിയിലായ ബൈജുവിനെ സംഭവസ്ഥലം സന്ദർശിച്ച എസ്.പി പി.കെ മധുവിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ വിശദമായി ചോദ്യം ചെയ്തെങ്കിലും രാത്രിയിൽ ജോയിയുടെ വീട്ടിലെത്തുകയും ഗ്ളാസ് എറിഞ്ഞുപൊട്ടിക്കുകയും ചെയ്തതിന്റെ പിന്നിലെ കാരണമെന്തെന്ന് വ്യക്തമാക്കാൻ ബൈജു തയ്യാറായിട്ടില്ല. ജനൽ ഗ്ളാസ് എന്നേ എറിഞ്ഞുപൊട്ടിക്കണമെന്ന് കരുതിയിരുന്നതാണെന്നാണ് അയാൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മറുപടി. പരസ്പര വിരുദ്ധമായാണ് ചോദ്യം ചെയ്യലിൽ ഇയാൾ പൊലീസിനോട് പ്രതികരിക്കുന്നത്. സരോജത്തിന്റെ മൃതദേഹം ഇന്ന് രാവിലെ ഫോറൻസിക് വിദഗ്ദരുടെ തെളിവെടുപ്പിനുംപരിശോധനയ്ക്കും ശേഷം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് നിരീക്ഷണത്തിൽ കഴിയുന്ന ബൈജുവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയശേഷം ഇന്ന് വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കും.