തൂക്കിക്കൊല്ലാന്‍ വിധിച്ചാല്‍ അതിനും തയ്യാർ; നിയമ നടപടികളിൽ നിന്ന് ഒളിച്ചോടില്ല, ജയിൽ തനിക്ക് പുതിയ സംവിധാനമല്ലെന്ന് സി കെ ജാനു
വയനാട്: തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന് സി കെ ജാനു. തെളിവുകൾ കൈയിൽ വയ്‌ക്കാതെ കോടതിയിൽ ഹാജരാക്കാൻ പ്രസീതയെ വെല്ലുവിളിക്കുന്നു. നിയമ നടപടികളിൽ നിന്ന് ഒളിച്ചോടില്ലെന്നും അന്വേഷണത്തോട് പരിപൂർണ സഹകരണമുണ്ടാകുമെന്നും ജാനു പറഞ്ഞു.
ആദിവാസി സ്ത്രീ ആയതിനാലാണ് തന്നെ വേട്ടയാടുന്നത്. കെ സുരേന്ദ്രനിൽ നിന്ന് പണം വാങ്ങിയിട്ടില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. പ്രസീത അഴീക്കോടിനെതിരായ അച്ചടക്ക നടപടി ജെ ആർ പി കമ്മറ്റി ചേർന്ന് തീരുമാനിക്കുമെന്നും സി കെ ജാനു മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
സി കെ ജാനുവിന് പുതിയൊരു വീട് ഉണ്ടാക്കാന്‍ പറ്റില്ല, വണ്ടി വാങ്ങാന്‍ പറ്റില്ല, സാരി വാങ്ങാന്‍ പറ്റില്ല. പ്രാചീനയുഗത്തിലെ കാലഘട്ടമാണോ ഇപ്പോള്‍ നടക്കുന്നത്. ഇത്തരം കാര്യങ്ങള്‍ ഒന്നും ആദിവാസിയായ സ്ത്രീയെന്ന നിലയില്‍ തനിക്ക് ഉപയോഗിച്ചുകൂടെയെന്ന് അവർ വാർത്താസമ്മേളനത്തിൽ ചോദിച്ചു.
ജയില്‍ തനിക്ക് പുതിയ സംവിധാനമല്ലെന്ന് പറഞ്ഞ ജാനു ഒരു കാരണവശാലും ഒരു കേസില്‍ നിന്നും താന്‍ പിന്നോട്ട് പോകില്ലെന്നും പറഞ്ഞു. എല്ലാവിധ തെളിവെടുപ്പിനും കൂടെയുണ്ടാകും. ഇന്ത്യന്‍ ജുഡീഷ്യറിയിലെ പരമാവധി ശിക്ഷ വധശിക്ഷയാണ്. തെറ്റ് ചെയ്‌തിട്ടുണ്ടെങ്കില്‍ തൂക്കിക്കൊല്ലാന്‍ വിധിച്ചാല്‍ അതിനും തയ്യാറായിട്ടാണ് നില്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു.