ലോകപ്രശസ്തമായ ഇന്ത്യാനാ ജോൺസ് തൊപ്പി ലേലത്തിൽ പോയത് ഞെട്ടിക്കുന്ന വിലയ്ക്ക്

Wednesday 30 June 2021 10:51 PM IST

ന്യൂയോർക്ക് : സ്റ്റീവൻ സ്പിൽബർഗിന്റെ സംവിധാന മികവിൽ വിരിഞ്ഞ ഇന്ത്യാനാ ജോൺസ് സാഹസിക ചലച്ചിത്ര പരമ്പരയ്ക്ക് ലോകമെമ്പാടും ഇന്നും ആരാധകരേറെയാണ്. ​ ഹാരിസൺ ഫോർഡ് തകർത്തഭിനയിച്ച് അനശ്വരമാക്കിയ ഇന്ത്യാനാ ജോൺസ് എന്ന മുഖ്യ കഥാപാത്രത്തിന്റെ നടപ്പും ,​ വസ്ത്രധാരണ ശൈലിയും ഇന്നും അനുകരിക്കുന്ന സിനിമാ പ്രേമികൾ ചില്ലറയല്ല. ഇതിൽ ഏറ്റവും പ്രധാനമാണ് ചലച്ചിത്ര പരമ്പരയിൽ ഇന്ത്യാനാ ജോൺസ് ധരിച്ചിരുന്ന തൊപ്പി. സിനിമയിൽ ഹാരിസൺ ധരിച്ചിരുന്ന തൊപ്പിയാണ് ഇപ്പോൾ എല്ലാവരുടേയും ചർച്ചാ വിഷയം. കാരണം മറ്റൊന്നുമല്ല,​ ജോൺസിന്റെ പ്രശസ്തമായ 'ഫെരോഡ ഹാറ്റ്' ലോസ് ആഞ്ചലസിൽ ലേലത്തിൽ വച്ചു. 1984 ൽ പുറത്തിറങ്ങിയ 'ഇന്ത്യാനാ ജോൺസ് ആന്റ് ദി ടെംപിൾ ഓഫ് ദി ഡൂം' എന്ന സിനിമയിൽ ഫോർഡ് ധരിച്ചിരുന്ന തൊപ്പിയാണിത്. എന്നാൽ തൊപ്പി ലേലത്തിന് പോയ തുക കണ്ട് അധികൃതർ പോലും ഞെട്ടിപ്പോയി. പരമാവധി 150000-250000 ഡോളർ പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് കിട്ടിയത് മൂന്നു ലക്ഷം ഡോളർ. ഹെർബർട്ട് ജോൺസൺ എന്ന കമ്പനിയാണ് സിനിമയ്ക്കായി തൊപ്പി നിർമ്മിച്ചത്. സിനിമയുടെ വസ്ത്രാലങ്കാരം കൈകാര്യം ചെയ്തിരുന്ന അന്തോണി പവലും ജോന ജോൺസ്റ്റണും ആദ്യ ചിത്രമായ റൈഡേഴ്സ് ഓഫ് ലോസ്റ്റ് ആർക്കിൽ നിന്ന് വ്യത്യസ്തമായി ജോൺസന്റെ തൊപ്പി നിർമ്മിക്കണമെന്ന് നിർദ്ദേശം നല്കിയിരുന്നു. വർഷങ്ങളിത്ര കഴിഞ്ഞിട്ടും പ്ലാസ്റ്റിക് പെട്ടിയിൽ സൂക്ഷിച്ച ഫെരോഡയ്ക്ക് കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

Advertisement
Advertisement