സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പീഡനം: പ്രതികൾ അറസ്റ്റിൽ
കാഞ്ഞങ്ങാട്: സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട് പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന മൂവർസംഘം പൊലീസിന്റെ പിടിയിലായി. കാഞ്ഞങ്ങാട് മണവാട്ടിവീട്ടിൽ മുഹമ്മദ് നിയാസ് (22), ചിത്താരി കുളിക്കാട് ഹൗസിലെ മുഹമ്മദ് ഷാഹിദ് (20), രാവണീശ്വരം മതിയംകോട് വീട്ടിലെ അബു താഹിർ (19) എന്നിവരെ തിങ്കളാഴ്ച രാവിലെ പത്തോടെ മമ്പുറത്ത് പട്രോളിംഗിനിടെയാണ് തിരൂരങ്ങാടി പൊലീസ് പിടികൂടിയത്.നിയാസ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട നന്നമ്പ്ര കുണ്ടൂർ സ്വദേശിനിയായ 17കാരിയുമായി കാറിൽ സഞ്ചരിക്കുന്നതിനിടയിലാണ് പൊലീസിന്റെ പിടിയിലായത്. നിയാസ് ആവശ്യപ്പെട്ടത് പ്രകാരം കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന വ്യാജേനയാണ് പെൺകുട്ടി വീടുവിട്ടിറങ്ങിയത്. പെൺകുട്ടിയെ ഈയാൾ കാറിൽവച്ച് പീഡിപ്പിച്ചിട്ടുണ്ട്. പ്ലസ്ടുവിനു പഠിക്കുന്ന പെൺകുട്ടിയുമായി നിയാസിന് ഏപ്രിൽ മുതൽ ഇൻസ്റ്റഗ്രാമിലൂടെ ബന്ധമുണ്ട്. പെൺകുട്ടിയുടെ വീട്ടുകാരെ വിവരമറിയിച്ച് മാതാവിന്റെ സാന്നിദ്ധ്യത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ നിയമപ്രകാരം കേസെടുത്തു.അന്വേഷണത്തിൽ രണ്ടാംപ്രതി ഷാഹിദ് ചമ്രവട്ടം സ്വദേശിനിയായ പെൺകുട്ടിയുമായി ഷെയർ ചാറ്റിലൂടെയും മൂന്നാംപ്രതി അബൂ താഹിർ ഈശ്വരമംഗലം സ്വദേശിനിയായ പ്ലസ്ടു വിദ്യാർത്ഥിനിയുമായി ഇൻസ്റ്റഗ്രാമിലൂടെയും ബന്ധം പുലർത്തുന്നതായി കണ്ടെത്തി പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.