നിറുത്തിയിട്ട ബസ്സിൽ കൂട്ടമാനഭംഗം; മൂവർസംഘത്തിലെ 2 പേ‌ർ അറസ്റ്റിൽ

Wednesday 07 July 2021 3:02 AM IST

കോഴിക്കോട്: മാനസികവെല്ലുവിളി നേരിടുന്ന യുവതിയെ ഷെഡ്ഡിൽ നിറുത്തിയിട്ട ബസ്സിൽ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ മൂവർസംഘത്തിലെ രണ്ട് പ്രതികൾ അറസ്റ്റിലായി. ഒളിവിലായ മൂന്നാമനെ പിടികൂടാൻ തെരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ ക്രൂരപീഡനം. കുന്ദമംഗലം സ്വദേശികളായ മലയൊടിയാവുമ്മൽ വീട്ടീൽ ഗോപീഷ് (38), പന്തീർപാടം മേലേ പൂളോറ വീട്ടിൽ മുഹമ്മദ് ഷമീർ (32) എന്നിവരെയാണ് കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും ചേവായൂർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. 2003 ൽ കാരന്തൂരിലെ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടിരുന്ന പന്തീർപാടം പാണരുകണ്ടത്തിൽ ഇന്ത്യേഷ് കുമാറിനെയാണ് (38) പിടികിട്ടാനുള്ളത്.

രക്ഷിതാക്കളോട് പിണങ്ങി ചേവായൂരിലെ വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു യുവതി. മുണ്ടിക്കൽത്താഴം വയൽ സ്റ്റോപ്പിനടുത്ത് വച്ചാണ് സ്കൂട്ടറിലെത്തിയ ഗോപീഷും ഇന്ത്യേഷ് കുമാറും യുവതിയെ കയറ്റിക്കൊണ്ടുപോയത്. കോട്ടാംപറമ്പിലെ ഷെഡ്ഡിൽ നിറുത്തിയിട്ട ബസ്സിൽ കയറ്റി ഇരുവരും പീഡനത്തിന് ഇരയാക്കി. പിന്നീട് സുഹൃത്തായ മുഹമ്മദ് ഷമീറിനെയും വിളിച്ചുവരുത്തി. പിന്നീട് ഹോട്ടലിൽ നിന്ന് ഭക്ഷണം പാഴ്സൽ വാങ്ങിക്കൊടുത്ത ശേഷം യുവതിയെ കുന്ദമംഗലം ഓട്ടോ സ്റ്റാന്റിനടുത്ത് ഇരുട്ടിന്റെ മറവിൽ ഇറക്കി വിടുകയായിരുന്നു.

രാത്രി വീട്ടിലെത്തിയ യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ രക്ഷിതാക്കൾ ചോദിച്ചതോടെയാണ് പീഡനത്തെക്കുറിച്ച് അറിഞ്ഞത്. തുടർന്ന് ചേവായൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സമീപപ്രദേശങ്ങളിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ സ്കൂട്ടർ കണ്ടതോടെ പ്രതികളെ പിടികൂടാനായി. ബസ്സിൽ ഫോറൻസിക് വിഭാഗം തെളിവെടുപ്പ് നടത്തി.

പിടിയിലായ ഗോപീഷ് ബസ് തൊഴിലാളിയാണ്. പ്രവാസിയായ മുഹമ്മദ് ഷമീർ ഈ അടുത്ത കാലത്ത് നാട്ടിലെത്തിയതായിരുന്നു.

Advertisement
Advertisement