പാച്ചേനി ജനറൽ സെക്രട്ടറിയായേക്കും

Friday 09 July 2021 12:05 AM IST

കണ്ണൂർ: ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷന്മാരെ മാറ്റുന്നതിനുള്ള നീക്കത്തിന് രാഹുൽഗാന്ധി പച്ചക്കൊടി നൽകിയതോടെ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ തട്ടകത്തിലും സീറ്റിനായി ചരടു വലി തുടങ്ങി. നിലവിലെ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി നേരത്തെ രാജി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും അന്ന് രാജിവയ്ക്കേണ്ടതില്ലെന്നായിരുന്നു കെ.പി.സി.സി നേതൃത്വം അറിയിച്ചത്. സ്ഥാനമൊഴിയുന്ന പാച്ചേനിയെ കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കവും സജീവമാണ്.

കണ്ണൂർ ഡി.സി.സി പ്രസിഡന്റ് സ്ഥാനം കെ. സുധാകരന് സ്വാധീനമുള്ളവരിൽ തന്നെ എത്തുമെന്നാണ് വിലയിരുത്തൽ. അങ്ങിനെയെങ്കിൽ നിലവിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയും കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ മാർട്ടിൻ ജോർജിനായിരിക്കും മുൻതൂക്കം. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ നേതൃത്വത്തിനെതിരെ ശക്തമായി പ്രതിഷേധിച്ച ഡി.സി.സി ജനറൽ സെക്രട്ടറി സി. രഘുനാഥ്, കെ.പി.സി.സി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, കെ.പി. സാജു എന്നിവരും പരിഗണനാ പട്ടികയിലുണ്ട്.

ഇരിക്കൂർ ഫാക്ടറും

കെ.സി. ജോസഫിന്റെ സിറ്റിംഗ് സീറ്റായ ഇരിക്കൂറിൽ കെ.സി. ജോസഫ് ഇത്തവണ മത്സരരംഗത്തു നിന്നു മാറിയപ്പോൾ ഈ സീറ്റിൽ എ ഗ്രൂപ്പുകാർ സോണി സെബാസ്റ്റ്യനെ മത്സരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കെ.സി. വേണുഗോപാൽ ഗ്രൂപ്പുകാരനായ സജീവ് ജോസഫിനായിരുന്നു സീറ്റ് നൽകിയത്. സീറ്റ് നിഷേധിച്ചതിൽ എ ഗ്രൂപ്പ് പാർട്ടിക്കകത്ത് ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവരുമായി ഇക്കാര്യം കണ്ണൂരിലെ എ ഗ്രൂപ്പുകാർ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ഡി.സി.സി പുനഃസംഘടനയിൽ പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിന് നൽകാമെന്ന ഉറപ്പിലായിരുന്നു അന്ന് പ്രശ്‌നം പരിഹരിച്ചത്. എ ഗ്രൂപ്പിനാണ് പ്രസിഡന്റ് സ്ഥാനം നൽകുന്നതെങ്കിൽ സോണി സെബാസ്റ്റ്യൻ, പി.ടി. മാത്യു എന്നിവർ പ്രഥമ പരിഗണനയിലുണ്ട്. അതിനിടെ കെ.സി വേണുഗോപാലിന്റെ ഗ്രൂപ്പുകാരായ വി.എ. നാരായണൻ, സജീവ് മാറോളി എന്നിവരും പ്രസിഡന്റ് സ്ഥാനത്തിനായി രംഗത്തുണ്ട്. ഹൈക്കമാൻഡിൽ വേണുഗാപാൽ സമ്മർദ്ദം ചെലുത്തി വിജയിച്ചാൽ ഇരിക്കൂർ സീറ്റ് എ ഗ്രൂപ്പിന് നഷ്ടപ്പെട്ടതു പോലെ ഡി.സി.സി പ്രസിഡന്റ് സ്ഥാനവും വേണുഗോപാൽ ഗ്രൂപ്പിനാകും.

Advertisement
Advertisement