ലഹരിക്ക് അടിമയാക്കി പെൺകുട്ടിയെ പീഡിപ്പിച്ച മുഖ്യപ്രതി അടക്കം മൂന്നുപേർ അറസ്റ്റിൽ

Friday 09 July 2021 12:00 AM IST

കൂറ്റനാട് (പാലക്കാട് ): തിരുമിറ്റക്കോട് കറുകപുത്തൂരിൽ പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മുഖ്യപ്രതി അടക്കം മൂന്നുപേർ അറസ്റ്റിൽ. പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തും ഒന്നാം പ്രതിയുമായ കറുകപുത്തൂർ സ്വദേശി മുഹമ്മദ്

രണ്ടാം പ്രതി ചാത്തന്നൂർ അത്താണി പറമ്പിൽ നൗഫൽ (പുലി),​ മൂന്നാം പ്രതി മേഴത്തൂർ പുല്ലാണി പറമ്പിൽ അഭിലാഷ് എന്നിവരാണ് അറസ്റ്റലായത്. പെൺകുട്ടിക്ക് പതിനാറ് വയസുള്ളപ്പോൾ പീഡിപ്പിച്ചു തുടങ്ങിയ മുഹമ്മദിനും നൗഫലിനുമെതിരെ പോക്സോ കേസ് ചുമത്തി. അഭിലാഷിനെതിരെ ബലാത്സംഗക്കുറ്റമാണ്. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. മറ്റു പ്രതികൾക്കായി അന്വേഷണം തുടരുന്നു.

തന്റെ സൗഹൃദത്തിലുളള രണ്ട് പെൺകുട്ടികൾ കൂടി റാക്കറ്റിന്റെ വലയിൽപ്പെട്ടെന്ന് സംശയിക്കുന്നതായി പെൺകുട്ടി അന്വേഷണ സംഘത്തോട് പറഞ്ഞു. നിരന്തരമായ ഭീഷണികളെ തുടർന്നാണ് സമ്മർദ്ദം സഹിക്കാനാകാതെ ലഹരി വസ്തുക്കൾ ഉപയോഗിച്ച് തുടങ്ങിയതെന്നും പെൺകുട്ടി വെളിപ്പെടുത്തി.

സമൂഹ മാദ്ധ്യമങ്ങളിലൂടെ പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയും സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി മാനസിക സമ്മർദ്ദത്തിലാക്കി ലഹരി ഉപയോഗിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നതാണ് രീതി. വീടിനുള്ളിൽ കാമറ വച്ചിട്ടുണ്ടെന്നും നഗ്‌ന ദൃശ്യങ്ങൾ കൈയിലുണ്ടെന്നും പറഞ്ഞാണ് ഭീഷണിപ്പെടുത്തുക.

വഴങ്ങിയാൽ ലോഡ്ജുകളിൽ റൂമെടുത്ത്

ബിയർ കുപ്പിക്കകത്ത് കഞ്ചാവ് നിറച്ച് പെൺകുട്ടികളെ കൊണ്ട് വലിപ്പിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കും. വലിയ സംഘം പിന്നിലുണ്ടെന്നാണ് സൂചന.

വഴങ്ങിയില്ലെങ്കിൽ മാനസികമായി സമ്മർദ്ദത്തിലാക്കും. തുടർന്ന് പെൺകുട്ടികൾക്ക് ലഹരി മരുന്നുകൾ കൈമാറും.

കൈയിൽ ബ്ലേഡ് കൊണ്ട് വരഞ്ഞ് മുറിവുണ്ടാക്കി അതുവഴി ലഹരി ശരീരത്തിലേക്ക് കയറ്റുകയാണ് അപ്പോൾ ചെയ്യുന്നത്. കൂടുതൽ പെൺകുട്ടികളെ ഇരകളാക്കിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

Advertisement
Advertisement