സുഹൃത്തിനെ വെടിവച്ച് കൊന്നശേഷം യുവാവ് വിഷംകഴിച്ചു ജീവനൊടുക്കി

Tuesday 13 July 2021 12:36 AM IST

അലനല്ലൂർ: അമ്പലപ്പാറയിൽ യുവാവ് സുഹൃത്തിന്റെ വെടിയേറ്റു മരിച്ചു. വെടിയുതിർത്തെന്ന് കരുതുന്ന സുഹൃത്തും വിഷം അകത്തുചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെ മരിച്ചു. തിരുവിഴാംകുന്ന് ഇരട്ടവാരി പറമ്പൻ സജീർ (ഫക്രുദ്ദീൻ - 25) ആണ് ഞായറാഴ്ച രാത്രി പത്തോടെ വെടിയേറ്റു മരിച്ചത്.

പ്രതിയെന്നു കരുതുന്ന സുഹൃത്ത് പുത്തൻവീട്ടിൽ മഹേഷിനെ (34) വിഷം അകത്തുചെന്ന് അവശനിലയിൽ മണ്ണാർക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഇന്നലെ വൈകിട്ട് ആറരയോടെയാണ് മഹേഷ് മരിച്ചത്. മഹേഷിന്റെ പക്കൽ നിന്ന് തോക്കും കത്തിയും കണ്ടെടുത്തിട്ടുണ്ട്.

തിരുവിഴാംകുന്ന് അമ്പലപ്പാറ മണലുംപുറത്തിന് അക്കരെയുള്ള വാഴത്തോട്ടത്തിലെ കാവൽപ്പുരയിലാണ് തിരുവിഴാംകുന്ന് ഇരട്ടവാരി സ്വദേശി പറമ്പൻ മുഹമ്മദിന്റെ മകൻ സജീർ വെടിയേറ്റു മരിച്ചത്. സജീറിന്റെ മൃതദേഹം കിടന്നിരുന്ന കാവൽപ്പുരയിൽ നിന്ന് 300 മീറ്റർ മാറി പുഴയ്ക്ക് അക്കരെ തെങ്ങിൻ തോപ്പിലാണ് മഹേഷിനെ കണ്ടെത്തിയത്. വെടിയുതിർക്കാൻ ഉപയോഗിച്ചതെന്നു കരുതുന്ന നാടൻ തോക്കും കത്തിയും തെങ്ങിൻതോപ്പിൽ നിന്ന് കണ്ടെത്തി. മഹേഷിന്റെ വാഴത്തോട്ടത്തിലെ ഷെഡ്ഡിൽ വച്ച് ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

 ഫോൺ സംഭാഷണം

സജീറിനെ താൻ വെടിവച്ചെന്നും തന്നെ ഇനി അന്വേഷിക്കേണ്ടെന്നും മഹേഷ് ഒരു സുഹൃത്തിനെ ഫോണിൽ വിളിച്ചു പറഞ്ഞിരുന്നത്രെ. ഇവരാണ് സജീർ മരിച്ചുകിടക്കുന്നത് കണ്ടത്. പൊലീസെത്തി മഹേഷിനു വേണ്ടി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. പിന്നീട് രാവിലെ നാട്ടുകാരാണ് ഇയാളെ തെങ്ങിൻതോപ്പിൽ അവശനിലയിൽ കണ്ടെത്തിയത്.

സജീറിന്റെ ഇടതുഭാഗത്ത് നെഞ്ചിനു താഴെയാണ് വെടിയേറ്റിട്ടുള്ളത്. ജില്ലാ പൊലീസ് മേധാവി എ. വിശ്വാനാഥ്, പാലക്കാട് ഡിവൈ.എസ്.പി പി.ശശികുമാർ, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ഇ. സുനിൽകുമാർ, മണ്ണാർക്കാട് എസ്.എച്ച്.ഒ പി. അജിത്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫോറൻസിക് - ബാലസ്റ്റിക് വിദഗ്ദ്ധരും പരിശോധന നടത്തി.

Advertisement
Advertisement