ഇരയ്ക്കും മയൂഖ ജോണിക്കും ഭീഷണി : പൊലീസിനെതിരെ മഹിളാസംഘം
തൃശൂർ : ആളൂരിൽ ലൈംഗിക ചൂഷണത്തിന് ഇരയായ വീട്ടമ്മയുടെ പരാതിയിൽ പൊലീസ് അന്വേഷണം കുറ്റമറ്റ രീതിയിൽ നടത്തി പ്രതികളെ പിടികൂടണമെന്നും ഈ വിഷയത്തിൽ ഇടപെട്ട ഒളിമ്പ്യൻ മയൂഖ ജോണിക്കും കുടുംബത്തിനും സംരക്ഷണം നൽകണമെന്നും മഹിളാസംഘം തൃശൂർ ജില്ലാ എക്‌സിക്യുട്ടീവും ഐ.എ.എൽ വനിതാ സബ് കമ്മിറ്റിയും സംയുക്തമായി ആവശ്യപ്പെട്ടു.
സുഹൃത്തായ യുവതിക്കുണ്ടായ ദുരനുഭവത്തെ സംബന്ധിച്ചും ഇക്കാര്യത്തിൽ പൊലീസ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെ കുറിച്ചും പൊതുസമൂഹത്തിന് മുന്നിൽ തുറന്നുപറഞ്ഞതിന്റെ പേരിൽ മയൂഖ ജോണിയെ അനാവശ്യമായി വേട്ടയാടുന്ന നടപടി അംഗീകരിക്കാനാവില്ല. പീഡനത്തിന് ഇരയായ യുവതിയെയും കുടുംബത്തെയും മാത്രമല്ല, അവർക്ക് പിന്തുണയുമായി രംഗത്തുവന്ന മയൂഖ ജോണിയെയും കുടുംബത്തെയും ഇല്ലാതാക്കുമെന്നാണ് കുറ്റാരോപിതനായ വ്യക്തിയും കൂട്ടാളികളും ഭീഷണി മുഴക്കിയിരിക്കുന്നത്.
ഇക്കാര്യത്തിൽ സമഗ്രവും കാര്യക്ഷമമവുമായ അന്വേഷണവും മുഖം നോക്കാതെയുള്ള നടപടിയും ഉണ്ടാകാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കേരള മഹിളാസംഘം തൃശൂർ ജില്ലാ എക്‌സിക്യുട്ടീവും ഐ.എ.എൽ വനിത സബ് കമ്മിറ്റിയും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. മഹിളാസംഘം ജില്ലാ പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോ. സെക്രട്ടറി ഷീല വിജയകുമാർ, ജില്ലാ സെക്രട്ടറി എം. സ്വർണലത, ഐ.എ.എൽ വനിത സബ് കമ്മിറ്റി നേതാക്കളായ അഡ്വ. കെ. ഡി ഉഷ, അഡ്വ. ആശ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.