അഞ്ച് വർഷം കൊണ്ട് അഞ്ച് ലക്ഷം പേർക്ക് പട്ടയം: മന്ത്രി കെ. രാജൻ
മണ്ണുത്തി: സർക്കാരിന്റെ അഞ്ച് വർഷ കാലയളവിൽ അഞ്ച് ലക്ഷം പേർക്ക് പട്ടയം നൽകുന്ന വിധത്തിൽ കേരളത്തിലെ റവന്യൂ വിഭാഗത്തെ പുനസംഘടിപ്പിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. മാടക്കത്തറ പഞ്ചായത്ത് ഡയാലിസിസ് രോഗികൾക്ക് നൽകുന്ന പ്രതിമാസ സഹായ പദ്ധതി ആശ്വാസ് 2021 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അർഹരായ മുഴുവൻ പേർക്കും പട്ടയം നൽകി ഭൂമിയുടെ അവകാശികളാക്കുക എന്നതാണ് ഗവൺമെന്റിന്റെ വലിയ ലക്ഷ്യം. ജനസേവനങ്ങൾ സുതാര്യമാക്കുന്നതിനായി സംസ്ഥാനത്തെ മുഴുവൻ വില്ലേജുകളെയും സ്മാർട്ട് വില്ലേജുകളാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കെ.കെ സുരേന്ദ്രൻ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരമോഹൻ അദ്ധ്യക്ഷയായി. അഡ്വ. കെ.ഡി ബാബു,
തൃശൂർ സ്‌പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ എം.കെ ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി, ജില്ലാ പഞ്ചായത്ത് മെമ്പർ പി.എസ് വിനയൻ, മാടക്കത്തറ പഞ്ചായത്ത് സെക്രട്ടറി എം. രാജേശ്വരി, പഞ്ചായത്ത് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.