കർണാടകയിൽ ഓക്സിജൻ ലഭിക്കാതെ 36 മരണമെന്ന് ഹൈക്കോടതി സമിതി: റിപ്പോർട്ട് തള്ളി ഉപമുഖ്യമന്ത്രി
ബംഗളൂരു: കർണാടക ചാമരാജ് നഗറിലെ ജില്ലാ ആശുപത്രിയിൽ മാത്രം ഓക്സിജൻ ലഭിക്കാതെ 36 കൊവിഡ് രോഗികൾ മരിച്ചെന്ന കർണാടക ഹൈക്കോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ പാടേ തള്ളി സംസ്ഥാന സർക്കാർ.
സംസ്ഥാന സർക്കാരിന്റെ കണക്കിൽ ഒരാൾപോലും ഓക്സിജൻ ക്ഷാമത്തെ തുടർന്ന് മരിച്ചിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി സി.എൻ. അശ്വന്ത് നാരായൺ വ്യക്തമാക്കി.
കേന്ദ്രസർക്കാരിന്റെ കൊവിഡ് മരണക്കണക്കിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കർണാടകയിലെ കൊവിഡ് മരണസംഖ്യയുമായി ബന്ധപ്പെട്ട വിവാദം.
'ചാമരാജ്നഗർ ജില്ല ആശുപത്രിയുടെ അശ്രദ്ധയും പിഴവും ഓക്സിജൻ ക്ഷാമമായി വിലയിരുത്താൻ കഴിയില്ല. അത് ആശുപത്രിയുടെയും വ്യക്തികളുടെയും അശ്രദ്ധമൂലമാണ്. കർണാടകയിൽ കേന്ദ്രസർക്കാരിന്റെ സഹായത്തോടെ ഓക്സിജനുകൾ എത്തിച്ചിരുന്നു.' -മന്ത്രി പറഞ്ഞു.
മേയ് നാലിനും പത്തിനും ഇടയിൽ ജില്ല ആശുപത്രിയിൽ 62 മരണം സ്ഥിരീകരിച്ചതായി സമിതി കണ്ടെത്തിയിരുന്നു. ഇതിൽ 36 പേർ ഓക്സിജന്റെ അഭാവം മൂലം മരിച്ചെന്ന് സമിതി കണ്ടെത്തി. എന്നാൽ സമിതി റിപ്പോർട്ട് തള്ളിയ ഉപമുഖ്യമന്ത്രി സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമം ഇല്ലായിരുന്നുവെന്ന് ആവർത്തിച്ചു.