ഇരുമ്പ് തകിടിൽ മൃദംഗശൈലേശ്വരി ശിൽപം തീർത്ത് കാക്കയങ്ങാട് സ്വദേശി

Saturday 24 July 2021 9:00 PM IST
ഷിജു തീർത്ത മൃദംഗ ശൈലേശ്വരി ദേവീശില്പം

പേരാവൂർ: ഇരുമ്പു തകിടിൽ മൃദംഗശൈലേശ്വരി ദേവിയുടെ ശില്പം തീർത്ത് സമർപ്പിച്ച് തുണ്ടിയിൽ തെറ്റുവഴി റോഡിലെ എസ്.എസ്.ബോഡി വർക്ക് ഷോപ്പ് തൊഴിലാളി. കാക്കയങ്ങാട് സ്വദേശി കെ.ഷിജുവാണ് ഒരു വർഷത്തോളമെടുത്ത് ഇരുമ്പിന്റെ ജപ്പാൻ ഷീറ്റിൽ മൃദംഗശൈലേശ്വരി ദേവിയുടെ ശില്പം നിർമ്മിച്ച് സമർപ്പിച്ചത്.
മുമ്പ് പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലും, തിരുവോണപ്പുറം മഹാവിഷ്ണു ക്ഷേത്രത്തിലും ശില്പങ്ങൾ നിർമ്മിച്ച് സമർപ്പിച്ചിട്ടുണ്ടെങ്കിലും
പതിനഞ്ച് വർഷത്തിന് ശേഷമാണ് വീണ്ടും ശില്പനിർമ്മാണത്തിലേക്ക് ഷിജു പ്രവേശിക്കുന്നത്. ആദ്യകാലങ്ങളിൽ രണ്ടു മാസങ്ങൾക്കുള്ളിൽ ശില്പം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നെങ്കിലും കട്ടിയുള്ള ഇരുമ്പുതകിടയതിനാൽ നിർമ്മാണം ശ്രമകരമായിരുന്നു. എങ്കിലും ആഗ്രഹിച്ചതു പോലെ തന്നെ ഒരു വർഷമെടുത്തിട്ടാണെങ്കിലും നാലര അടി ഉയരവും രണ്ടരയടി വീതിയിലുമുള്ള മൃദംഗശൈലേശ്വരി ദേവിയുടെ ശില്പം പൂർത്തിയാക്കി സമർപ്പിക്കാൻ കഴിഞ്ഞതിലുള്ള സംതൃപ്തിയിലാണ് ഈ യുവാവ്.
വർക്ക് ഷോപ്പിലെ ജോലിയുടെ ഇടവേളകളിലാണ് വ്രതം നോറ്റ് ശില്പ നിർമ്മാണം നടത്തിയത്. ജ്യേഷ്ഠസഹോദരനും
വർക്ക് ഷോപ്പ് ഉടമയുടെയുമായ സജീവന്റെയും സഹപ്രവർത്തകരുടെയും പൂർണ്ണ പിൻതുണയോടെ ആയിരുന്നു ഷിജുവിന്റെ ശില്പ നിർമ്മാണം. വർക്ക് ഷോപ്പിലെ ജോലിയോടൊപ്പം ശില്പ നിർമ്മാണവും തുടരാനാണ് ഈ കലാകാരന്റെ ശ്രമം.
ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം എക്സികുട്ടിവ് ഓഫീസർ അജിത്ത് പറമ്പത്തിന്റെ അദ്ധ്യക്ഷതയിൽ മലബാർ ദേവസ്വം ബോർഡ് മാരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി അംഗം കെ.രവീന്ദ്രൻ ഏറ്റുവാങ്ങി.എ.കെ.മനോഹരൻ, കെ.കുഞ്ഞിരാമൻ, എം.കെ.പ്രഭാകരൻ, ക്ഷേത്രം മേൽശാന്തി സത്യനാരായണ ഭട്ട്, പി.പി.പ്രജീഷ് തുടങ്ങിയവരും ഷിജുവിന്റെ ബന്ധുക്കളും സുഹൃത്തുകളും ഉൾപ്പെടെയുള്ളവർ സമർപ്പണ ചടങ്ങിൽ സംബന്ധിച്ചു.

Advertisement
Advertisement