കൊടുമൺ മാതൃക, നെല്ല് അളന്നോളൂ പണം റെഡി
ജനകീയാസൂത്രണകാലത്തെ അഭിമാനസ്തംഭമായിരുന്ന പത്തനംതിട്ട ജില്ലയിലെ കൊടുമൺ ഗ്രാമപ്പഞ്ചായത്ത് ഇന്നും ആ പാരമ്പര്യം തുടരുന്നു. അന്നത്തെ പ്രസിഡന്റ് ശ്രീധരൻ തന്നെയാണ് ഇത്തവണത്തെ പ്രസിഡന്റ്. 70കളിൽ 600 ഹെക്ടറിലേറെ നെൽകൃഷിയുണ്ടായിരുന്നു. അത് 103 ഹെക്ടറായി കുറഞ്ഞു. ഏതാനും വർഷം കൊണ്ട് കൊടുമൺ നെൽവയലുകൾ തിരിച്ചുപിടിച്ചു. ഇപ്പോൾ തരിശുരഹിത പഞ്ചായത്താണ്. നമ്മുടെ തരിശുരഹിത പഞ്ചായത്തുകളുടെ ദൗർബല്യം പല വയലും ഒന്നോരണ്ടോ വർഷം കഴിയുമ്പോൾ വീണ്ടും തരിശാകുന്നു എന്നതാണ്. കൊടുമൺ രണ്ടുവർഷമായി തരിശുരഹിതമാണ്. ഇതിനു കാരണം നെൽകൃഷിക്കാർക്കു സർക്കാർ നിശ്ചയിച്ച സംഭരണവില ഉറപ്പാണെന്നതാണ്.
തരിശുരഹിതസ്ഥാനം സ്ഥായിയാകുന്നത് എങ്ങനെ ?
സംഭരണം നടക്കുന്ന ജില്ലകളിൽ ഇപ്പോഴും പണം ലഭിക്കാൻ വലിയ കാലതാമസമുണ്ട്. എന്നാൽ കൊടുമൺ കൃഷിക്കാർക്ക് അങ്ങനെ ആശങ്കയില്ല. നെല്ലളന്നു കഴിഞ്ഞാൽ അപ്പോൾത്തന്നെ കൃഷിക്കാരന്റെ അക്കൗണ്ടിൽ പണം നൽകും. കൊടുമൺ ഫാർമേഴ്സ് സൊസൈറ്റിയാണ് ചുക്കാൻ പിടിക്കുന്നത്.
സംഭരിച്ച നെല്ലു മുഴുവൻ കൊടുമൺ റൈസ് എന്ന ബ്രാൻഡിൽ വിൽക്കുന്നു. ജ്യോതി മട്ടയരിയാക്കും. ഉമ സാധാരണ അരിയും. കൃഷിക്കാർക്കു പണം നൽകാൻ സൊസൈറ്റിക്കു കേരള ബാങ്കിൽ നിന്നും ഓവർഡ്രാഫ്റ്റ് അനുവദിച്ചിട്ടുണ്ട്. അരി വിറ്റ് പലിശയടക്കം തിരിച്ചടയ്ക്കും.
സംഭരണത്തിനു ചില കണ്ടീഷനുകളുണ്ട്. ജൈവകീടനാശിനികളേ പാടുള്ളൂ. കൊടുമൺ റൈസ് പാടം എന്ന ബോർഡും വയ്ക്കണം. യാതൊരു കീടനാശിനിയുമില്ലെന്ന കാർഷിക സർവകലാശാലയുടെ ലാബിന്റെ പരിശോധനാ റിപ്പോർട്ടും സ്വന്തമായുണ്ട്. അതുകൊണ്ട് കൊടുമൺ റൈസിന് ആവശ്യക്കാരേറുന്നു. കൃഷിരീതിയിലും നിരവധി നൂതന സങ്കേതങ്ങളുണ്ട്. ഡ്രോൺ ഉപയോഗിച്ചാണ് വളപ്രയോഗം. കീടങ്ങൾക്ക് കടിഞ്ഞാണിടാൻ പരിസ്ഥിതി എൻജിനിയറിംഗിന്റെ ഭാഗമായി ബന്ദിപ്പൂ കൃഷിയുണ്ട്.
ഫാർമേഴ്സ് സൊസൈറ്റിക്ക് ആദ്യമായി നെല്ലളന്നു നൽകിയത് വീണാ ജോർജാണ്. തരിശുകിടന്ന അവരുടെ അഞ്ചേക്കറിൽ കൃഷി ചെയ്ത നെല്ലാണ് നൽകിയത്. ആറന്മുളയിൽ തരിശുനിലങ്ങൾ കൃഷിചെയ്യാൻ പ്രേരിപ്പിച്ച വീണാജോർജ് അങ്ങനെ സ്വന്തംഭൂമി കൃഷി ചെയ്ത് മാതൃകയായി.
കൃഷിക്കാർക്കു താത്പര്യമില്ലെങ്കിൽ ഫാർമേഴ്സ് സൊസൈറ്റി ഭൂമി ഏറ്റെടുത്തു കൃഷി ചെയ്യും. കഴിഞ്ഞവർഷം 500 ടണ്ണാണ് നെല്ലുത്പാദനം. പകുതി ഫാർമേഴ്സ് സൈാസൈറ്റി നേരിട്ടു സംഭരിച്ച് കൊടുമൺ റൈസ് ബ്രാൻഡിൽ വിൽക്കുന്നു. കൊടുമൺ റൈസിന്റെ സമ്പൂർണ സംഭരണത്തിനുള്ള പ്രതിബന്ധം സംവിധാനങ്ങളുടെ പരിമിതിയാണ്. അതുകൊണ്ടു വലിയ കൃഷിക്കാരിൽ നിന്നുള്ള സംഭരണത്തിന് തത്കാലം പരിധി നിശ്ചയിച്ചിട്ടുണ്ട്.
തവിടിന്റെ തോത് ഇഷ്ടമനുസരിച്ച്
കൊടുമൺ അരി നിങ്ങളുടെ നിർദേശമനുസരിച്ച് നെല്ലുകുത്തി വാങ്ങാം. ഇതിനുള്ള ചെറുനെല്ലുകുത്തു യന്ത്രം കൊടുമൺ ഫാർമേഴ്സ് സൊസൈറ്റിയുടെ ഇക്കോ ഷോപ്പിൽ സ്ഥാപിച്ചിട്ടുണ്ട്. തവിട് എത്ര വേണമെന്നും ഏതു നെല്ല് വേണമെന്നും നിങ്ങൾക്കു നിശ്ചയിക്കാം. അങ്ങനെ, തവിടുള്ള അരി അധികനാൾ ഇരുന്നാലുള്ള പൂപ്പലും മറ്റും ഒഴിവാക്കാം. കൊടുമൺ അരിയുടെ പൊടികളും ലഭ്യമാണ്. പുട്ടുപൊടി ഒന്നാന്തരമെന്ന് അനുഭവത്തിന്റെ അടിസ്ഥാനത്തിൽ സർട്ടിഫൈ ചെയ്യുന്നു. കൊടുമൺ റൈസ് ഇപ്പോൾ തിരുവനന്തപുരം പാളയത്തുള്ള ഹോർട്ടികോർപ്പിന്റെ ഔട്ട്ലറ്റിൽ ലഭ്യമാണ്. ജനകീയാസൂത്രണ ഡിപ്പാർട്ട്മെന്റ് സഹകരണ പ്രസ്ഥാനങ്ങൾ, ബാങ്ക് എന്നിവയെല്ലാം കൂട്ടിയോജിപ്പിച്ച പദ്ധതി കൂടിയാണിത്.
തരിശുരഹിത പഞ്ചായത്തിനും , എല്ലാ വാർഡിലും വീട്ടിലും പച്ചക്കറികൃഷി ചെയ്തതിനും ഹരിതമിഷന്റെ ഹരിതസമൃദ്ധി അവാർഡ് കൊടുമണ്ണിനായിരുന്നു. 25000 ഫലവൃക്ഷ മരങ്ങൾ നട്ടു. എല്ലാ വാർഡുകളിലുമായി 27 ഇടങ്ങളിൽ പതിനൊന്ന് ഏക്കർ പച്ചത്തുരുത്തൊരുക്കി കേരളത്തിലെ ആദ്യ പച്ചത്തുരുത്ത് പഞ്ചായത്ത് എന്ന ബഹുമതി പഴയ പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞ് എറ്റുവാങ്ങി. സാക്ഷരത പ്രവർത്തനം മുതൽ അവരെ അറിയാം. ഇപ്പോൾ പറക്കോട് ബ്ലോക്ക് മെമ്പറാണ്.
ഇക്കോ ഷോപ്പിൽ പഞ്ചായത്തിലെ പച്ചക്കറികൾ മാത്രമല്ല വെളുത്തുള്ളി, ഉരുളക്കിഴങ്ങ്, തക്കാളി തുടങ്ങിയവയുണ്ട്. ഇവ കാന്തല്ലൂരിൽ നിന്നോ കൃഷിഓഫീസർ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ നിന്നോ ആണ് സംഭരിക്കുന്നത്. പുറത്തുനിന്നു വരുന്നവയും ജൈവമെന്ന് ഉറപ്പുവരുത്തുന്നു. കുടുംബശ്രീയുടെ ഉത്പന്നങ്ങളും കാർഷികോപാധികളും ഇവിടെ ലഭ്യമാണ്.
രക്തശാലി പോലുള്ള സവിശേഷ നെല്ലിനങ്ങളും കൃഷി ചെയ്യുന്നുണ്ട്. രക്തശാലി കൃഷി ചെയ്യാനുള്ള പ്രയാസം അരിയാക്കാൻ പ്രത്യേക മില്ലുകൾ വേണമെന്നതാണ്. ചങ്ങനാശ്ശേരിയിലും കൊല്ലത്തും മാത്രമാണ് രക്തശാലി ഇപ്പോഴുള്ളത്. ഒരേക്കറിൽ മറ്റിനങ്ങൾ 2500 കിലോ വിളവ് തരുമ്പോൾ രക്തശാലിക്ക് 1200 മാത്രമാണ് ലഭിക്കുക. എന്നാലും ആള് കേമനാണ്. ഒരു കിലോ സാധാരണനെല്ലിന് 25.60 രൂപ ലഭിക്കുമ്പോൾ രക്തശാലിക്ക് 150 രൂപയാണ് വില. അരിയാക്കുമ്പോൾ അത് 340 രൂപയാകും.
കക്ഷിരാഷ്ട്രീയത്തിന് അതീതമായ കൂട്ടായ്മ
സൊസൈറ്റി അംഗങ്ങൾ വ്യത്യസ്ത രാഷ്ട്രീയ വിശ്വാസമുള്ളവരാണെങ്കിലും എല്ലാവരും ഒന്നായി പ്രവർത്തിക്കുന്നു. ഏഴേക്കർ സ്ഥലത്ത് നെൽകൃഷി ചെയ്യുന്ന കോൺഗ്രസ് നേതാവു കൂടിയായ ശശിധരൻ ഉണ്ണിത്താനാണ് ഒരു പ്രധാന കർഷകൻ. അഞ്ചേക്കർ സ്ഥലത്ത് കൃഷിചെയ്യുന്ന സമൃദ്ധി ജെ.എൽ.ജി ഗ്രൂപ്പാണ് മറ്റൊന്ന്. തങ്കമണി, മഞ്ജു, മണി, പത്മാവതി, മാലതി, ശ്രീദേവി തുടങ്ങിയവർക്കൊപ്പം രവീന്ദ്രനും ശശിയുമുണ്ട്. തരിശുഭൂമി പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നവരാണ് ഇവർ. വെള്ളക്കണ്ടമായതിനാൽ മെഷീൻ പ്രായോഗികമല്ല. പരമ്പരാഗത മാർഗങ്ങളുപയോഗിച്ചാണ് കൃഷി. ഇവർ തന്നെയായിരുന്നു സംഭരണകേന്ദ്രത്തിന്റെ സംരക്ഷകരും. നെൽകൃഷിയ്ക്കൊപ്പം അരിപ്പൊടി, വെളിച്ചെണ്ണ, മുളകുപൊടി തുടങ്ങിയ ഉത്പന്നങ്ങൾ തയ്യാറാക്കി വിൽക്കുന്ന കുടുംബശ്രീ പ്രവർത്തകയായ വത്സലയാണ് ഇനിയൊരാൾ. പട്ടാളത്തിൽ നിന്നും വിരമിച്ച ഭാസ്ക്കരകുറുപ്പാണ് മറ്റൊരു കർഷകൻ.
മുൻ പഞ്ചായത്ത് പ്രസിഡന്റ് സലീമാണ് ഫാർമേഴ്സ് സൊസൈറ്റിയുടെ പ്രസിഡന്റും കാർഷിക കാമ്പയിനിന്റെ നായകനും. സൊസൈറ്റിയുടെ ബഹുമുഖ പ്രവർത്തനങ്ങളുടെ സൂത്രധാരക കൃഷി ഓഫീസർ അദിലയാണ്. അദിലയാണ് ത്രിതല പഞ്ചായത്തുകളുടെ സംയുക്ത സംരംഭമായി കൊടുമൺ ഫാർമേഴ്സ് സൊസൈറ്റി എന്ന പ്രോജക്ടിന് രൂപം നല്കിയത്.
കൊടുമണിന്റെ തോട് ശ്ൃംഖല പുന:സ്ഥാപിക്കാൻ നബാർഡിനു പ്രോജക്ട് നൽകി കാത്തിരിക്കുകയാണ്. ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള 50 കർഷക ഉത്പാദക സംഘടനകളിൽ ഒരെണ്ണം കൊടുമണിലാണ്. ഓരോ തവണയും ഇവരോട് സംസാരിക്കുമ്പോൾ ലഭിക്കുന്ന ഊർജം ചെറുതല്ല. നാം കൂടുതൽ ശുഭാപ്തി വിശ്വാസികളുമാകും.