കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവച്ചു, പ്രഖ്യാപനം നടത്തിയത് വിതുമ്പി കരഞ്ഞുകൊണ്ട്

Monday 26 July 2021 12:35 PM IST

ബംഗളൂരു: ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് ഒടുവിൽ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടുവര്‍ഷം പൂര്‍ത്തിയായാക്കുന്ന ചടങ്ങിലാണ് രാജിപ്രഖ്യാപനം നടത്തിയത്‌. വൈകുന്നേരം നാല് മണിക്ക് ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.പ്രസംഗത്തിനിടെ അദ്ദേഹം വികാരാധീനനാകുയും കരയുകയും ചെയ്തു. വാജ്പേയ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കേന്ദ്രമന്ത്രിയാകാന്‍ ക്ഷണിച്ചതാണെന്നും . എന്നാല്‍ കര്‍ണാടകയില്‍ തുടരാനാണ് താല്‍പര്യമെന്ന് താന്‍ അറിയിച്ചതായും വികാരാധീനനായി യെദ്യൂരപ്പ പ്രസംഗത്തിനിടെ പറഞ്ഞു.

യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റാൻ ബി ജെ പി കേന്ദ്ര നേതൃത്വം ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ അടുത്തിടെ ശക്തമായിരുന്നു. കഴിഞ്ഞയാഴ്ച ഇതുസംബന്ധിച്ച് സൂചനയും അദ്ദേഹം നൽകിയിരുന്നു. അധികാരത്തിലേറി രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ പാർട്ടി ദേശീയ അദ്ധ്യക്ഷൻ പറയുന്നത് എന്താണെങ്കിലും താന്‍ അനുസരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് കേന്ദ്ര മന്ത്രിമാരുമായി നടന്ന ചര്‍ച്ചയില്‍ രാജിവക്കുന്നതിന് പകരമായി ചില ഉപാധികള്‍ അദ്ദേഹം മുന്നോട്ടുവച്ചിരുന്നു. ഇതിൽ അനുകൂല തീരുമാനം എന്തെങ്കിലും ഉണ്ടായതിനെത്തുടർന്നാണോ രാജി എന്ന് വ്യക്തമല്ല. 78 കാരനായ യെദ്യൂരപ്പ ദക്ഷിണേന്ത്യയിലെ ആദ്യത്തേയും ഒരേയൊരു ബിജെപി മുഖ്യമന്ത്രിയുമാണ്. 2019 ജൂലായിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തെ പുറത്താക്കിയാണ് അധികാരമേറ്റത്.