രാജ്യത്ത് ദാരിദ്ര്യമില്ലെങ്കിൽ ആരും ഭിക്ഷ യാചിക്കില്ല; ഭിക്ഷാടനം നിരോധിച്ച് ഉത്തരവിടില്ലെന്ന് സുപ്രീംകോടതി

Tuesday 27 July 2021 12:20 PM IST

ന്യൂഡൽഹി: രാജ്യത്ത് ഭിക്ഷാടനം നിരോധിച്ച് ഉത്തരവിടില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. കൊവിഡ് വ്യാപനത്തിന് പൊതുസ്ഥലങ്ങളിലെയും ട്രാഫിക്‌ സിഗ്‌നലുകളിലെയും ഭിക്ഷാടനം കാരണമാകുന്നെന്നും അത് നിരോധിക്കണമെന്നുമുള‌ള പൊതുതാൽപര്യ ഹർജിയിലാണ് സുപ്രീംകോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. കേസ് പരിഗണിച്ച ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ്അദ്ധ്യക്ഷനായ ബെഞ്ച് വരേണ്യവ‌ർഗത്തിന്റെ കാഴ്‌ചപ്പാട് സ്വീകരിക്കാൻ കോടതിയ്‌ക്കാവില്ലെന്ന് വ്യക്തമാക്കി.

ദാരിദ്ര്യമാണ് ഭിക്ഷാടനത്തിന് കാരണം. പൊതുസ്ഥലങ്ങളിൽ ഭിക്ഷയാചിക്കുന്നത് മറ്റ് വഴികൾ ഇല്ലാത്തവരാണെന്ന് കോടതി നിരീക്ഷിച്ചു. ദാരിദ്ര്യം രാജ്യത്ത് ഇല്ലായിരുന്നെങ്കിൽ ആരും ഭിക്ഷ യാചിക്കില്ലായിരുന്നെന്നും ജസ്‌റ്റ്സ് ഡി.വൈ ചന്ദ്രചൂഡ്, ജസ്‌റ്റിസ് എം.ആ‌ർ ഷാ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

അതേസമയം ഭിക്ഷാടനം നടത്തുന്നവരെ വാക്‌സിനേഷൻ നടത്തി പുനരധിവസിപ്പിക്കണം എന്ന ഹർജിയിലെ വാക്‌സിനേഷൻ എന്ന ആവശ്യം പരിഗണിച്ച കോടതി ഇത് സംബന്ധിച്ച വിശദാംശങ്ങൾ കൈമാറാൻ സർക്കാരിനോട് നിർദ്ദേശവും നൽകി. യാചകരുടെ മക്കൾക്ക് വിദ്യാഭ്യാസവും അവർക്ക് തൊഴിലും നൽകി പുനരധിവസിപ്പിക്കാൻ നടപടിയുണ്ടാകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.