കാലികളെ കൊള്ളയടിച്ച് ആന്ധ്ര തമിഴ്‌നാട് ലോബി
കോട്ടയം: കേരളത്തിലേയ്ക്കുള്ള കാലി ലോറികൾ കൊള്ളയടിച്ച് തമിഴ്‌നാട് - ആന്ധ്രലോബി. കഴിഞ്ഞ ദിവസം ആന്ധ്രയിൽ നിന്ന് കാലി ലോഡുമായി പാലക്കാട്ടേയ്ക്കു വന്ന ലോറി മാഫിയ സംഘം തടഞ്ഞു. കാലിയെ വിട്ടു നൽകുന്നതിന് വൻതുകയാണ് ആവശ്യപ്പെട്ടത്. ലോറി മറ്റൊരു വഴിയിലൂടെ കൊണ്ടു വരാൻ ശ്രമിച്ച ഡ്രൈവർ അടക്കമുള്ളവരെ ക്രൂരമായി മർദ്ദിച്ചു. ഗുണ്ടാപ്പിരിവ് നൽകാത്തതിന്റെ പേരിൽ പാലക്കാട്, വയനാട്, കൊല്ലം ജില്ലകളിലെ വ്യാപാരികളുടെ 50 ലക്ഷം രൂപ വില വരുന്ന മാടുകളെയാണ് ആറു മാസത്തിനിടെ ഗുണ്ടാസംഘവും ഉദ്യോഗസ്ഥ മാഫിയയും ചേർന്ന് തമിഴ്‌നാട്ടിലും ആന്ധ്രയിലുമായി തട്ടിയെടുത്തത്. മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് എം.എ.സലിം ഇത് സംബന്ധിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി ഓഫീസ് അന്വേഷണത്തിന് കേരള ചീഫ് സെക്രട്ടറിയ്ക്ക് നിർദേശം നൽകിയിരുന്നു. മാഫിയ സംഘങ്ങളുടെ പങ്ക് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചിട്ടും കാര്യമായ ഇടപെടലുണ്ടായിട്ടില്ല.