ബലാത്സംഗ പരാതിയിൽ പോപ്പ് താരം ക്രിസ് വു അറസ്റ്റിൽ

Monday 02 August 2021 1:52 AM IST

ബീജിംഗ്: ബലാത്സംഗ പരാതിയിൽ കുറ്റാരോപിതനായ ചൈനീസ്‌ - കനേഡിയൻ പോപ് താരം ക്രിസ് വു അറസ്റ്റിൽ. കഴിഞ്ഞ ആഴ്ചയാണ് 19 വയസുകാരിയായ വിദ്യാർഥിനി ക്രിസ് വു നെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. തന്റെ 17ാം വയസിലാണ് ക്രിസ് വു തന്നെ ബലാത്സംഗം ചെയ്തതെന്നാണ് പരാതിക്കാരിയുടെ ആരോപണം. 2018ൽ ആരംഭിച്ച ചൈനയിലെ 'മീടു' മൂവ്‌മെന്റിന്റെ ഭാഗമായാണ് ക്രിസ് വുവിന്റെ ഭാഗത്ത് നിന്ന് തനിക്ക് നേരിട്ട ദുരനുഭവത്തെപ്പറ്റി പെൺകുട്ടി മനസു തുറന്നത്. ഇതോടെ ഗായകനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെ 30 കാരനായ വു വിനെ ബീജിംഗ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം വിവാദമായതോടെ ലോറിയൽ മെൻ, പോർെഷ, ലൂയിസ് വ്യൂട്ടൻ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകൾ ക്രിസുമായുള്ള കരാറിൽ നിന്ന് പിന്മാറി.

കെ പോപ് ബാൻഡായ എക്‌സോയിലൂടെ പ്രശസ്തനായ ക്രിസ് പിന്നീട് സ്വതന്ത്ര ഗായകനായും കഴിവ് തെളിയിച്ചു. അഭിനയം, മോഡലിംഗ് തുടങ്ങിയ മേഖലയിലും തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.

എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച താരം പരാതിപ്പെട്ട പെൺകുട്ടിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തിട്ടുണ്ട്.

Advertisement
Advertisement