സ്കൂളിൽ പോകാൻ കുട്ടികൾക്ക് കൊവിഡ് വാക്‌സിനേഷൻ ആവശ്യമില്ല, സുരക്ഷ ആവശ്യമായത് മുതിർന്നവർക്കെന്ന് ലോകാരോഗ്യ സംഘടന

Wednesday 04 August 2021 11:49 PM IST

ന്യൂഡൽഹി: കൊവിഡ് മൂലം ഒരു വർഷത്തോളമായി രാജ്യത്ത് മുടങ്ങിയിരിക്കുകയാണ് സാധാരണ സ്‌കൂൾ വിദ്യാഭ്യാസം. വെർച്വൽ വഴിയിൽ ക്ളാസുകളും പരീക്ഷകളും നടക്കുന്നുണ്ടെങ്കിലും കൊവിഡ് നിയന്ത്രണം സാദ്ധ്യമാകാത്തതിനാൽ നേരിട്ടുള‌ള സ്‌കൂൾ പഠനം എന്ന് ആരംഭിക്കും എന്ന് ഇതുവരെ പറയാനായിട്ടില്ല.

ഇതിനിടെ നിർണായക അഭിപ്രായവുമായി ലോകാരോഗ്യ സംഘടന. സ്കൂളിൽ പോകുന്നതിന് കുട്ടികൾക്ക് വാക്‌സിൻ നൽകേണ്ട ആവശ്യമില്ലെന്ന് ലോകാരോഗ്യ സംഘടന വിദഗ്ദ്ധ സമിതിയംഗം ഡോ. കാതറീൻ ഒബ്രയാൻ അഭിപ്രായപ്പെട്ടു.

സ്കൂളിൽ പോകുന്നതിന് കൗമാരക്കാർക്കോ, കുട്ടികൾക്കോ വാക്‌സിൻ നൽകേണ്ട ഒരാവശ്യവുമില്ല. എന്നാൽ അവരുമായി ബന്ധപ്പെട്ട മുതിർന്നവരുടെ സംരക്ഷണം ഉറപ്പാക്കണം. അവർക്കാണ് രോഗബാധയേൽക്കാൻ സാദ്ധ്യതയുള‌ളത്.

കൊവിഡ് ബൂസ്‌റ്റർ ഡോസ് വാക്‌സിന് മൊറട്ടോറിയം നൽകണമെന്ന് മുൻപ് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ഇന്ത്യയിൽ സ്കൂളുകൾ തുറക്കുന്നത് വീണ്ടും പരിഗണിക്കുമെന്ന് മുൻപ് എയിംസ് ഡയറക്‌ടർ ഡോ.രൺദീപ് ഗുലേറിയ അറിയിച്ചിരുന്നു. ഒന്നാംഘട്ട കൊവിഡ് വ്യാപനത്തിന് ശേഷം രാജ്യത്തെ മിക്ക സ്‌കൂളുകളും അട‌ഞ്ഞുകിടക്കുകയാണ്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 18 വയസിന് താഴെയുള‌ള കുട്ടികളിൽ 8.5 ശതമാനം മാത്രമാണ് കൊവിഡ് റിപ്പോർട്ട് ചെയ്‌തത്. ഇതിൽ രോഗം ഗുരുതരമായത് കുറവും മരണവും കുറവാണ്. ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ നടക്കുകയാണ്.